തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിയിൽ കടുത്ത നടപടിക്കൊരുങ്ങി കേരള സർവകലാശാല. പ്രിൻസിപ്പൽ ഡോ.ജി.ജെ ഷൈജുവിനെ പ്രിൻസിപ്പൽ ഇൻ ചാർജിൽ നിന്നും മാറ്റും. ഇക്കാര്യം സർവകലാശാല ഉടൻ തന്നെ കോളേജ് മാനേജ്‌മെന്റിനോട് ആവശ്യപ്പെടും. ശനിയാഴ്ച നടക്കാനിരിക്കുന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിനെപ്പറ്റിയും സർവകലാശാല ആലോചിക്കുന്നുണ്ട്.
അടിയന്തിര യോഗത്തിൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്ക് മുൻപാകെ ഹാജരാകണമെന്നാണ് പ്രിൻസിപ്പൽ ജി.ജെ ഷൈജുവിന് നൽകിയിരിക്കുന്ന നിർദ്ദേശം. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളിലും വിശദീകരണം നൽകണം. യുയുസി ആയി തെരഞ്ഞെടുക്കപ്പെട്ട അനഘ രാജിവെച്ച ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നകാര്യവും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമെടുക്കും. ഉടൻ തന്നെ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന കാര്യവും യോഗത്തിൽ പരിഗണിക്കും. അനഘ സ്വമേധയ രാജിവെച്ചതാണോ എന്ന കാര്യവും സിൻഡിക്കേറ്റ് പരിശോധിക്കും.
വിശാഖിനെ ഉൾപ്പെടുത്തിയത് പെൺകുട്ടി രാജിവെച്ചതിനെ തുടർന്നായിരുന്നു എന്നാണ് പ്രിൻസിപ്പൽ ഡോ.ജിജെ ഷൈജു നൽകിയ വിശദീകരണം. എന്നാൽ പ്രിൻസിപ്പലിന്റെ വിശദീകരണം മുഖവിലയ്‌ക്ക് എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സർവകലാശാല. മുഴുവൻ തെരഞ്ഞെടുപ്പ് രേഖകളും ഇന്ന് തന്നെ ഹാജരാക്കണമെന്നാണ് നിർദ്ദേശം. റിട്ടേണിംഗ് ഓഫീസർ ആയ അദ്ധ്യാപകൻ രജിസ്ട്രാർക്ക് മുൻപിൽ ഹാജരാകണമെന്നംു നിർദ്ദേശമുണ്ട്. ഷൈജുവിനെതിരെ സംഘടനാ നടപടിയും ഉണ്ടാകുമെന്ന് അറിയിച്ചു. കെപിസിടിഎ സംഘടന ചുമതലകളിൽ നിന്നും ഷൈജുവിനെ നീക്കി. കൂടാതെ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.
വിവാദങ്ങളിൽ മുങ്ങി നിൽകുന്ന ഡോ. ഷൈജുദാസ് ചുരുങ്ങിയ കാലം കൊണ്ടാണ് കോളേജിലെ അധികാര സ്ഥാനത്തെത്തുന്നത്. 2012-ൽ ഫിസിക്‌സ് അദ്ധ്യാപകനായി എത്തിയ ഇയാൾ രണ്ട് വർഷത്തിനുള്ളിൽ കോളേജിലെ മാനേജ്‌മെന്റ് പൊളിറ്റിക്‌സിൽ ഇടപെടുന്ന ആളായി മാറുകയായിരുന്നു. നാക് അക്രഡിറ്റേഷൻ കോളേജിന് ലഭ്യമായതോടെ മാനേജ്‌മെന്റിന്റെ പിന്തുണയോടെ ഡോ.ഷൈജു പ്രിൻസിപ്പൽ സ്ഥാനത്ത് എത്തുകയായിരുന്നു. വെറും പതിനൊന്ന് വർഷത്തെ സർവീസ് കൊണ്ടാണ് കോളേജിലെ പരമോന്നത പദവി ഇയാൾ കയ്യടക്കിയത്. ഇതിൽ പല സീനിയർ അദ്ധ്യാപകരെയും വെട്ടി മാറ്റിയാണ് ഇയാളെ ഈ പദവിയിൽ എത്തിച്ചതെന്ന് ആരോപണമുണ്ട്.
Comments