കോഴിക്കോട്: കോർപ്പറേഷനിൽ വീണ്ടും വ്യാജ കെട്ടിട നമ്പർ വിവാദം. 28-ാം വാർഡിലെ കെട്ടിട നമ്പർ ഉപയോഗിച്ച് വ്യാപാര കെട്ടിടത്തിന് അനധികൃതമായി നമ്പർ സമ്പാദിച്ചതായാണ് ആരോപണം. ഇത് ശ്രദ്ധയിൽപ്പെട്ട റവന്യൂ ഓഫീസറും റവന്യൂ ക്ലർക്കും കോർപ്പറേഷൻ സെക്രട്ടറിയ്‌ക്ക് പരാതി നൽകി. കേർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി ഒട്ടേറെ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവം നടന്ന് ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപാണ് അടുത്ത സംഭവം.
ഇലനിടക്കാരിൽ ഉൾപ്പെടുന്ന ചിലർ വ്യാജ സീൽ ഉപയോഗിച്ച് അനധികൃതമായി നമ്പർ നൽകിയെന്നാണ് സൂചന. ജീവനക്കാരുടെ പരാതിയെ തുടർന്ന് കോർപറേഷൻ സെക്രട്ടറി ടൗൺ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കോർപ്പറേഷൻ ഓഫീസിൽ വിവാദമായ പാസ്‌വേഡ് ചോർച്ച നടന്നത്.
നഗരത്തിലെ ഒട്ടേറെ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ ഒരു കേസിൽ മാത്രമാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.ഒരു വർഷമായി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുവെന്ന് പറയുന്ന കേസിൽ ഇതു വരെ തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇതിനിടെയാണ് വ്യാജ സീൽ ഉപയോഗിച്ച് അനധികൃത നമ്പർ നൽകിയ സംഭവം പുറത്ത് വന്നിരിക്കുന്നത്.
Comments