തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ആൾമാറാട്ട വിവാദത്തിൽ വിശാഖിനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാൻ സിപിഎം. കേരള സർവകലാശാല തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കാനുള്ള നീക്കം വിവാദമായതോടെ വിശാഖിനെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.
പ്ലാവൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു വിശാഖ്. ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശ പ്രകാരമാണ് സിപിഎമ്മിന്റെ നടപടി.എസ്എഫ്‌ഐയുടെ തിരഞ്ഞെടുക്കപ്പെട്ട പദവികളിൽ നിന്നും വിശാഖിനെ ഇന്നലെ ഒഴിവാക്കിയിരുന്നു. യുയുസി ലിസ്റ്റിൽ തന്റെ പേരെന്ന് അറിഞ്ഞിട്ടും തിരുത്തിച്ചില്ല, അറിഞ്ഞിട്ടും ഉത്തരവാദപ്പെട്ട ഇടങ്ങളിൽ അറിയിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ആരോപിച്ചാണ് എസ്എഫ്‌ഐയിൽ നിന്ന് പുറത്താക്കിയത്.
കേരള യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തുന്നതിന് സഹായിച്ച കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത് ക്രിമിനൽ കേസ് എടുക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള വിസിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് എബിവിപി കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തി.
Comments