തിരുവനന്തപുരം: കാട്ടക്കാട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. യുവ തലമുറയ്‌ക്ക് ഇതല്ല നൽകേണ്ട സന്ദേശം. വിഷയം വിശദമായി പരിശോധിക്കും. ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സംഭവത്തിൽ ഗവർണർക്ക് എബിവിപി പരാതി നൽകി. എസ്എഫ്‌ഐ നേതാവായ വിശാഖിനെ യൂയൂസിയായി തിരുകി കയറ്റാൻ വ്യക്തമായ നീക്കമാണ് നടന്നിരിക്കുന്നതെന്ന് എബിവിപി പരാതിയിൽ ചൂണ്ടിക്കാട്ടി. കോളേജ് പ്രിൻസിപ്പാളിന്റെ അനുവാദത്തോടെയാണ് തിരിമറി നടന്നിരിക്കുന്നതെന്നും വിശാഖിനെതിരെയും പ്രിൻസിപ്പാളിനെതിരെയും ഉചിതമായ നടപടി സ്വാകരിക്കണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻസിറ്റി ശ്രീഹരി പരാതിയിൽ ആവശ്യപ്പെട്ടു.
ആരോപണ വിധേയനായ വിശാഖിനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും സിപിഎം ഒഴിവാക്കി. സംഭവം വൻ വിവാദമായതോടെ ജില്ലാ സെക്രട്ടറിയേറ്റ് ഇടപെട്ടായിരുന്നു മുഖം രക്ഷിക്കൽ നടപടി. വിശാഖിനെ എസ്എഫ്‌ഐ തിരഞ്ഞെടുക്കപ്പെട്ട ചുമതലകളിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ വിശാഖിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കാൻ ഇരു സംഘടനകളും ഇതുവരെ തയ്യാറായിട്ടില്ല.
Comments