ന്യൂഡൽഹി: അത്യധുനിക സൗകര്യത്തൊടെ നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരം സെൻട്രൽ വിസ്ത മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ലോക്‌സഭ സ്പീക്കർ ഓം ബിർള ക്ഷണിച്ചു. വർഷകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിലാകും നടക്കുക. വീർ സവർക്കർ ജയന്തി എന്ന പ്രത്യേകതയും മെയ് 28 നുണ്ട്.
65,000 ചതുരശ്ര മീറ്ററിൽ 970 കോടി രൂപ ചെലവഴിച്ചാണ് മന്ദിരത്തിന്റെ പണിപൂർത്തീകരിച്ചത്. പുതിയ പാർലമന്റ് മന്ദിരത്തിൽ ലോക്സഭയുടെയും രാജ്യസഭയുടെയും പ്രവർത്തനത്തിനായി രണ്ട് വലിയ ഹാളുകൾ ഉണ്ട്. കൂടാതെ ഗ്രന്ഥശാല, നിയമനിർമ്മാണ സഭാംഗങ്ങൾക്കുളള ഓഫീസുകളും യോഗങ്ങൾക്കുള്ള മുറികളും സജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ അത്യാധുനിക ഭരണഘടനാ ഹാളുമുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്‌സഭയിലെയും രാജ്യസഭയിലെയും മാർഷലുകൾക്ക് പുതിയ ഡ്രസ് കോഡ് ഉണ്ടായിരിക്കും.
ഒന്നാം മോദി സർക്കാർ 2014 മേയ് 26 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നരേന്ദ്രമോദി അധികാരത്തിൽ എത്തിയിട്ട് ഒൻപത് വർഷങ്ങൾ പിന്നിട്ടതിന്റെ ആഘോഷങ്ങൾ വിപുലമാക്കാൻ ബിജെപി പ്രവർത്തകരും ഒരുങ്ങിക്കഴിഞ്ഞു. മെയ് 30 മുതൽ ജൂൺ 30 വരെയാണ് വിവിധ ആഘോഷ പരിപാടികൾ നടത്തുന്നത്.
Comments