തിരുവനന്തപുരം: ഇടനിലക്കാരില്ലാത്ത അപേക്ഷകൾ കോർപ്പറേഷനുകളിൽ സമയബന്ധിതമായി തീർപ്പാക്കുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തൽ. പല കോർപ്പറേഷനുകളിലും ഇത്തരം ഇടനിലക്കാരെ വിജിലൻസ് കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. മരാമത്ത്, റവന്യൂ, ആരോഗ്യ വിഭാഗങ്ങൾക്കെതിരെയായിരുന്നു പരാതി.
മരാമത്ത് വിഭാഗത്തിന്റെ കീഴിൽ ഇടനിലക്കാരുള്ള അപേക്ഷകളിൽ മാത്രം വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റും ഒക്യുപെൻസി സർട്ടിഫിക്കറ്റും ലഭിക്കും. അല്ലാത്തവയിൽ ചില ഉദ്യോഗസ്ഥർ അകാരണമായി കാലതാമസം വരുത്തുന്നതായും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതായും കണ്ടെത്തി. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിൽ നാല് ഇടനിലക്കാരെയും കൊല്ലത്ത് രണ്ട് പേരെയും വിജിലൻസ് തിരിച്ചറിഞ്ഞു. ഇവർ വഴി സമർപ്പിച്ച അപേക്ഷകളിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകിയതായും വിജിലൻസ് മനസിലാക്കി.
കൊച്ചി കോർപ്പറേഷനിൽ 328, കോഴിക്കോട് 376, തിരുവനന്തപുരം 185, കണ്ണൂർ 64, കൊല്ലം 122, തൃശൂർ 19 എന്നിങ്ങനെയാണ് വിവിധ കോർപ്പറേഷനുകളിൽ നടപടിയെടുക്കാത്ത അപേക്ഷകളുടെ എണ്ണം. മരാമത്ത് വിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജീനിയറുടെ അക്കൗണ്ടിലേക്ക് കരാറുകാരൻ 15,000 രൂപയും ഒരു ഇടനിലക്കാരൻ 25,000 രൂപയും ഗൂഗിൾപേ വഴി നൽകിയതായി കണ്ടെത്തി. ഇടനിലക്കാർ വഴി സമർപ്പിച്ച അപേക്ഷകൾ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
Comments