തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐയുടെ ആൾ മാറാട്ടം കോളേജ് മാനേജ്മെന്റ് അന്വേഷിക്കും. മാനേജർ അടക്കം 3 അംഗ സമിതിയെ ഇതിനായി നിയോഗിച്ചു. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് സിഎസ്‌ഐ സഭ മാനേജ്മെന്റ്് വ്യക്തമാക്കി.
സിൻഡിക്കേറ്റ് യോഗത്തിന് പിന്നാലെ പ്രിൻസിപ്പലിൽ പ്രൊഫ..ജി.ജെ ഷൈജുവിനെ കേരള സർവ്വകലാശാല ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്ന് കേരളാ സർവകലാശാല പോലീസിന് പരാതി നൽകും. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. പ്രിൻസിപ്പാൾ പ്രൊ.ജി.ജെ.ഷൈജുവിനും യുയുസിയായി പിൻവാതിലിലൂടെ പേര് ചേർക്കപ്പെട്ട എസ്എഫ്‌ഐ നേതാവ് എ.വിശാഖിനുമെതിരെയാണ് പരാതി. ആൾമാറാട്ടം സംബന്ധിച്ച രേഖകൾ സഹിതമാകും പരാതി നൽകുക. ആൾമാറാട്ടം, വിശ്വാസ വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ എന്നീ ഗുരുതര വകുപ്പുകൾ ചുമത്താനാണ് സാദ്ധ്യത.
സംഭവത്തിന് പിന്നാലെ ഗവർണർ ഇടപെട്ടിരുന്നു. ഇത്തരത്തിലാണോ പുതുതലമുറയെ ജനാധിപത്യത്തെ കുറിച്ച് പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം സംഭവത്തിൽ ഗവർണർക്ക് എബിവിപി പരാതി നൽകി. എസ്എഫ്‌ഐ നേതാവായ വിശാഖിനെ യൂയൂസിയായി ഉൾപ്പെടുത്തുന്നതിനായുള്ള നീക്കമാണ് നടന്നിരിക്കുന്നതെന്ന് എബിവിപി പരാതിയിൽ ചൂണ്ടിക്കാട്ടി. കോളേജ് പ്രിൻസിപ്പാലിന്റെ അനുവാദത്തോടെയാണ് തിരിമറി നടന്നിരിക്കുന്നതെന്നും വിശാഖിനെയതിരെയും പ്രിൻസിപ്പാലിനെതിരെയും ഉചിതമായ നടപടി സ്വീകരിക്കണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻസിറ്റി ശ്രീഹരി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
Comments