തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ട വിവാദത്തിലൂടെ പുറത്ത് വന്നത് ജില്ലയിലെ സി പി എം നേതൃത്വത്തിലെ ചേരിപ്പോര്. വിഷയം കൂടുതൽ ഗൗരവമായതോടെ അന്വേഷണ കമ്മീഷനെ നിയമിച്ച് മുഖം രക്ഷിക്കാനാണ് ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ ശ്രമം.
ആൾമാറാട്ടം പുറത്ത് ചോർത്തിയത് കാട്ടാക്കട എംഎൽഎ ഐബി സതീഷാണെന്ന ആരോപണം നേരത്തെ പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നു വന്നിരുന്നു. ആരോപണങ്ങൾ ശക്തമായതോടെയാണ് ഐബി സതീശനും, അരുവിക്കര എംഎൽഎ ജി സ്റ്റീഫനും ചേർന്ന് പാർട്ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്.
എംഎൽഎമാർക്ക് പുറമെ മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ,മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ രണ്ടു ചേരികളായി തിരിഞ്ഞ് നടത്തുന്ന പോരുകളുടെ ഫലമാണ് വിവാദങ്ങൾ പുറത്തുവരുന്നതെന്ന ആരോപണവും ശക്തമാണ്. എ വിശാഖിനെ യൂണിവേഴ്സിറ്റി യൂണിയൻ സ്ഥാനത്തേക്ക് തിരികി കയറ്റാനുള്ള ആനാവൂർ നാഗപ്പന്റെ താല്പര്യമാണ് ആൾമാറാട്ടത്തിൽ അവസാനിച്ചത് എന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിനുള്ളിലെ ചർച്ചകളിൽ നിന്നും വ്യക്തമാകുന്നത്. ഇതിന് ഐബി സതീഷ് കൂട്ടുനിന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവം വിവാദമായതോടെ ഐ ബി സതീഷ് പിൻവലിയുകയായിരുന്നു. തുടർന്നാണ് ആൾമാറാട്ട വിവാദത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാർട്ടിക്ക് കത്ത് നൽകിയത്.
Comments