തിരുവനന്തപുരം: തുമ്പ കിൻഫ്രയിലുണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്‌സ് ജീവനക്കാരന് ജീവൻ നഷ്ടമായത് കെട്ടിടം പൊളിച്ചുള്ള രക്ഷാപ്രവർത്തനത്തിനിടെ. അഗ്‌നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമായിരുന്ന രഞ്ജിത് (32) ആണ് മരിച്ചത്. പുലർച്ചെ 1.30-ഓടെയാണ് തീപിടിത്തം ഉണ്ടായ വിവരം സെക്യൂരിറ്റി ജീവനക്കാരൻ അറിയിക്കുന്നത്. ഉടൻ തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തുകയായിരുന്നു.
കിൻഫ്രയിലെ രാസപദാർഥ സംഭരണ കേന്ദ്രം മൊത്തമായി തീയിൽ നശിച്ചിരുന്നു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ആയിരുന്നു ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് മരണമടഞ്ഞത്. രക്ഷാപ്രവർത്തനത്തിനിടെ കോൾക്രീറ്റ് ഇടിഞ്ഞ് ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50-ഓടെ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെയുള്ള ഫയർഫോഴ്‌സ് ജീവനക്കാരൻ രഞ്ജിത്തിന്റെ വിയോഗം സേനയ്‌ക്കും നാടിനും നോവായി മാറിയിരിക്കുകയാണ്.
കൃത്യനിർവഹണത്തിനിടെയുള്ള സഹപ്രവർത്തകന്റെ വിയോഗത്തിലും പിന്മാറാതെ രക്ഷാപ്രവർത്തനം തുടരുകയും തീ പൂർണമായും അണയ്‌ക്കുകയും ചെയ്തു. മരുന്ന് കേന്ദ്രത്തിൽ വലിയ ശബ്ദത്തോടെയാണ് മരുന്നു കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടയത്. ഇവിടെ ഇതിനു മുമ്പും തീപിടിത്തം ഉണ്ടായിട്ടുണ്ട്. കിൻഫ്രയ്‌ക്കകത്ത് വേറെയും കെട്ടിടങ്ങളുണ്ട്. തീ അടുത്തുള്ള കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ സഹായിച്ചു. നാട്ടുകാരുടെ സഹകരണവും രക്ഷാപ്രവർത്തനം വേഗം വിജയത്തിലെത്താൻ സഹായിച്ചു. അതേസമയം തീപിടത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു. തീ പിടിത്തത്തെ തുടർന്ന് അന്തരീക്ഷമാകെ പുക നിറഞ്ഞിരിക്കുകയാണ്.
Comments