തിരുവനന്തപുരം : കട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടന്ന എസ്എഫ്‌ഐ ആൾമാറാട്ട കേസിലെ എഫ്‌ഐആറിൽ ഗുരുത പിഴവുകൾ കണ്ടെത്തി. രണ്ടാം പ്രതിയായ എസ്എഫ്‌ഐ നേതാവ് എ വിശാഖിന്റെ പ്രായം 19 എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേരള സർവകലാശാലയിൽ നൽകിയിരിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ വിശാഖിന് 25 വയസുണ്ട്. പ്രായപരിധി കണക്കിലെടുത്താണ് വിശാഖിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാഞ്ഞത്. ഇക്കാരണത്താൽ കൂടിയാണ് ആൾമാറാട്ടം നടത്തിയത്.
കട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ കേരള സർവകലാശാലസ രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ചയാണ് കേസെടുത്തത്. ഒന്നാം പ്രതി പ്രിൻസിപ്പാലായിരുന്ന പ്രൊ.ജി ജെ ഷൈജുവിന് 49 വയസെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം പ്രതി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി വിശാഖിന് 19 വയസെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കേരള സർവകലാശാലയിലുള്ള രേഖകൾ അനുസരിച്ച് വിശാഖിന്റെ ജനനതീയതി 25-09-1998 ആണ്. അതായത് വിശാഖിന് നിലവിൽ ഇരുപത്തിയഞ്ച് വയസ്. 25 വയസുള്ള വിശാഖിന് ചട്ടപ്രകാരം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ചട്ടം മറികടന്ന് മത്സരിക്കാൻ അനുവദിക്കണമെന്ന ആവശ്യം റിട്ടേണിംഗ് ഓഫീസറുടെ മുന്നിൽ എത്തിയിരുന്നെങ്കിലും തള്ളി. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിന് ശേഷം പേര് തിരുത്തി വിശാഖിനെ യുയുസി പട്ടികയിൽ ഉൾപ്പെടുത്തിയത്. ആൾമാറാട്ടത്തിന് കാരണമായ പ്രാഥമിക വിവരം തന്നെ തെറ്റായാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രതികളെ സഹായിക്കാനാണെന്ന ആക്ഷേപവും ഇതിനോടകം തന്നെ ഉയരുന്നുണ്ട്.
വിവാദങ്ങൾക്ക് തൊട്ടുപിന്നാലെ കെഎസ്‌യു ഡിജിപിക്ക് പരാതി നൽകിയിൽ കേസെടുക്കാതെ അഞ്ച് ദിവസമാണ് പോലീസ് ഉഴപ്പിയത്. ഒടുവിൽ സർവകലാശാലയുടെ പരാതിയിലായിരുന്നു കേസ്. ഭരണപക്ഷ എംഎൽഎമാരടക്കം സംശയത്തിന്റെ നിഴലിലുള്ള കേസിലെ എഫ്‌ഐആറിലാണ് പിഴവുണ്ടായിരിക്കുന്നതെന്ന് വ്യക്തമായിരിക്കുന്നത്.
Comments