ഗാന്ധിനഗർ: ഗുജറാത്തിലെ അഹമ്മദാബാദിൽ അൽ-ഖ്വയ്ദ ബന്ധമുള്ള 4 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് (എടിഎസ്) ഇവരെ പിടികൂടിയത്. മുഹമ്മദ് സോജിബ്, മുന്ന ഖാലിദ് അൻസാരി, അസ്ഹറുൽ ഇസ്ലാം അൻസാരി, മൊമിനുൾ അൻസാരി എന്നിവരെയാണ് എടിഎസ് പിടികൂടിയത്. ഐപിസി, യുഎപിഎ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികൾക്ക് അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്നും അഹമ്മദാബാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഈ നാലുപേരെയും അറസ്റ്റ് ചെയ്തതെന്നും എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക അന്വേഷണമനുസരിച്ച്, ഈ നാല് പേരെ ബംഗ്ലാദേശ് ആസ്ഥാനമാക്കിയുള്ള അവരുടെ ഹാൻഡ്ലർമാർ പരിശീലിപ്പിച്ച ശേഷം ഇന്ത്യയിലേക്ക് അയച്ചുവെന്നാണ് വിവരം.
അൽ-ഖ്വയ്ദയുടെ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനും യുവാക്കളെ ഭീകരവാദികളാക്കുന്നതിനും അവരുടെ ഭീകരസംഘടനയിൽ ചേരാൻ പ്രേരിപ്പിക്കുന്നതിനുമാണ് പ്രതികളെ നിയോഗിച്ചതെന്ന് ഗുജറാത്ത് എടിഎസ് ഡിഐജി ദീപൻ ഭദ്രൻ പറഞ്ഞു. ഗുജറാത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളെ തീവ്രവാദികളാക്കാൻ പ്രതികൾ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടക്കാൻ ഇവരെ സഹായിച്ചവർ ആരൊക്കെയാണ്, ഫണ്ട് ശേഖരിക്കുന്ന രീതി, പ്രാദേശിക സമ്പർക്കങ്ങൾ, ഭീകരവാദികളായി മാറിയ ആളുകളുടെ എണ്ണം എന്നിവയെ കുറിച്ച് എടിഎസ് കൂടുതൽ അന്വേഷണം നടത്തുമെന്നും ഡിഐജി വ്യക്തമാക്കി.
Comments