ഇടുക്കി: സമൂഹമാദ്ധ്യമങ്ങളിലും വാട്‌സാപ്പിലുമായി നൂറിലധികം പേജുകളും ഗ്രൂപ്പുകളുമാണ് അരിക്കൊമ്പന്റെ പേരിലുള്ളത്. ഇപ്പോഴിതാ അരിക്കൊമ്പന്റെ പേരിൽ വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിച്ചെന്ന പരാതി ഉയർന്നിരിക്കുകയാണ്. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികൾക്കും അരി വാങ്ങി നൽകാനെന്നും പറഞ്ഞാണ് വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണപ്പിരിവ് നടന്നിരിക്കുന്നത്. സംഭവത്തിൽ സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. എഡിജിപി എംആർ അജിത് കുമാറിനാണ് അന്വേഷണ ചുമതല.
എറണാകുളം സ്വദേശികളായ കുറച്ചുപേർ ചേർന്നാണ് ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്‌സാപ്പ് കൂട്ടായ്മ ഏപ്രിൽ 30-ന് രൂപീകരിച്ചത്. ഇതുവഴിയാണ് പണപ്പിരിവ് നടന്നിരിക്കുന്നത്. കേരളത്തിലെ ഒട്ടേറെ മൃഗസ്‌നേഹികളെ ഇവർ ഗ്രൂപ്പിന്റെ ഭാഗമാക്കി. ഗ്രൂപ്പിന്റെ അഡ്മിൻ പാനലിലുണ്ടായിരുന്ന സൈനികൻ അടക്കമുള്ള ചിലരാണ് തട്ടിപ്പ് പുറത്തെത്തിച്ചത്. തുടർന്നാണ് പലർക്കും തട്ടിപ്പ് നടന്നുവെന്ന് മനസ്സിലായത്.
ഒരു ചലച്ചിത്രതാരത്തിന്റെ സഹോദരി ആണെന്ന് പരിചയപ്പെടുത്തിയ പെൺകുട്ടി തന്റെ ഭർത്താവ് എൻആർഐ ആണെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചാൽ അന്വേഷണം ഉണ്ടാവില്ലെന്നും ഗ്രൂപ്പുകളിൽ അറിയിച്ചതായും പ്രവാസികളിൽ നിന്നടക്കം 8 ലക്ഷത്തോളം രൂപ ഇതിനോടകം പിരിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
Comments