തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും യുണിയൻ തിരഞ്ഞെടുപ്പുകൾ നടക്കുന്നത് സുതാര്യമായാണെന്നും മന്ത്രി ബിന്ദു. ആൾമാറാട്ടം നടന്നതിന്റെ ഉത്തരവാദിത്തം കോളേജ് പ്രിൻസിപ്പലിനാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇത് പരാമർശിച്ചത്. കാട്ടാക്കട കോളേജിലേത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. ഇതിനെ കേരളത്തിന്റെ പൊതു പശ്ചാത്തലമായി കാണരുത്. യൂണിയനുകളെ ഇകഴ്‌ത്തി കാണിക്കുന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ല. വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. യൂണിയനുകളുടെ പേരിൽ നിയമം കൈയ്യിലെടുക്കുന്നത് ഭീകരമായ അവസ്ഥയാണെന്നും എല്ലാ സർവകലാശാലാ തിരഞ്ഞെടുപ്പുകളിലും ഇനി മുതൽ സൂക്ഷ്മ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയ്‌ക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയെന്നും ഗവർണർ പ്രതികരിച്ചു.
അതേസമയം കോളേജ് പ്രിൻസിപ്പലിനെയും ആൾമാറാട്ടം നടത്തിയ എസ്എഫ്ഐ നേതാവ് വിശാഖിനെയും സസ്പെൻഡ് ചെയ്യുകയും വിഷയത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തു.
Comments