ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കുമളിയിൽ തിരിച്ചെത്തി. ജനവാസ മേഖലയ്‌ക്ക് 100 മീറ്റർ അടുത്താണെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് അരിക്കൊമ്പൻ കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തി വിടുകയായിരുന്നു. ആകാശത്തേക്ക് വെടിവച്ചാണ് അരിക്കൊമ്പനെ തുരത്തിയത്.
ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ അനുസരിച്ചാണ് ആന ജനവാസ മേഖലയ്‌ക്ക് അടുത്ത് എത്തിയത് അറിഞ്ഞത്. അരിക്കൊമ്പൻ ജനവാസ മേഖലയ്‌ക്ക് അടുത്ത് എത്തിയതിന്റെ ആശങ്കയിലാണ് നാട്ടുകാർ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് അറിയിച്ചത്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെ കുമളി ടൗണിന് 6 കിലോമീറ്റർ അകലെ വരെ അരിക്കൊമ്പൻ എത്തിയിരുന്നു. ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട കാട്ടാന തമിഴ്നാട്ടിലെ മേഘമലയിലേയ്‌ക്ക് പോയിരുന്നു. എന്നാൽ, പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്പൻ തിരിച്ചെത്തുകയായിരുന്നു.
Comments