തൃശൂർ : തൃശൂരിൽ രണ്ടിടങ്ങളിൽ കാട്ടാനയിറങ്ങി വ്യാപക നഷ്ടം. പീച്ചി മയിലാട്ടുംപാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ കൃഷി നശിപ്പിച്ചു. കിഴക്കേക്കുടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. പുലർച്ച രണ്ട് മണിയോടെയായിരുന്നു സംഭവം. പറമ്പിൽ ഇറങ്ങിയ കാട്ടാനകൾ തിരികെ പോകുവാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് രണ്ട് മണിക്കൂറുകളോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്. കൃഷിയിടത്തിലെ 400-ഓളം പൂവൻ വാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്.
സമാനരീതിയിൽ തുമ്പൂർമുഴിയിലും കാട്ടാനക്കൂട്ടമിറങ്ങി. തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമുള്ള പുഴയിലേക്കാണ് കാട്ടാനകളിറങ്ങിയത്. ഇവിടേയ്‌ക്കെത്തുന്ന വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് അഞ്ച് കാട്ടാനകളെ കണ്ടിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടാനക്കൂട്ടം ഏഴാറ്റുമുഖം ഭാഗത്തേയ്‌ക്ക് നീങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ പ്രകൃതിഗ്രാമിലേയ്‌ക്ക് എത്തുന്ന സന്ദർശകരെ പുഴയിലിറങ്ങാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Comments