തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ഡെങ്കിപ്പനി പിടിപെടുന്നവരുടെ എണ്ണം പ്രതിദിനം ഉയരുന്ന സാഹചര്യത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് രോഗികളുടെ എണ്ണം ഉയരുന്നത്. നിലവിൽ പ്രതിദിനം 20-ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് മഴ ഇടയ്‌ക്കിടെ പെയ്യുന്ന സാഹചര്യത്തിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്. ഡെങ്കിപ്പനി കൂടുതലായും പിടിപ്പെടുന്നത് വൃത്തിഹീനമായ പരിസരത്ത് നിന്നാണ്. വെളളം കെട്ടി നിൽക്കുന്ന ഭാഗങ്ങളിൽ കൊതുക് മുട്ടയിട്ട് പെരുകുന്നതിനാൽ വീടും പരിസരപ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ ചുറ്റുപാട്, ടെറസ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്ക്, ചിരട്ട എന്നിവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരും, അതിനാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
വീട്ടിനകത്തെ ചെടിച്ചട്ടികളിലെയും ഫ്രിഡ്ജിലെ ട്രേയിലെയും വെള്ളം ആഴ്ച തോറും മാറ്റണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപയോഗശൂന്യമായ ടയറുകൾ, വലിച്ചെറിയുന്ന പഴയ പാത്രങ്ങൾ, ടാങ്കുകൾ, പഴയ വാഹനങ്ങൾ എന്നിവയിലും വെള്ളം കെട്ടി നിൽക്കാതെ ശ്രദ്ധിക്കണം. സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവ കൃത്യമായി ശുചീകരിക്കണം. പനി ബാധിച്ചാൽ സ്വയം ചികിത്സിക്കാൻ പാടില്ല. പനി ബാധിച്ച് ഒരുപാട് ദിവസങ്ങൾ കഴിഞ്ഞാണ് പലരും ആശുപത്രിയിൽ പോകുന്നത്. ഇത് രോഗം ഗുരുതരമാകുന്നതിന് കാരണമാകും. അതിനാൽ പനി ബാധിച്ചാൽ ഉടൻ ആശുപത്രിയിൽ പോകണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
Comments