തിരുവനന്തപുരം: മലയാള സിനിമ ടെലിവിഷൻ താരമായി പ്രേക്ഷകരെ ചിരിപ്പിച്ച താരമായിരുന്നു ജോബി. തിരുവനന്തപുരം സ്റ്റാച്യുവിലെ കെഎസ്എഫ്ഇ അർബൻ റീജിയണൽ ഓഫീസിൽ നിന്ന് സീനിയർ മാനേജരായി ജോബി നാളെ വിരമിക്കുകയാണ്. കെഎസ്എഫ്ഇയിൽ 24 വർഷത്തെ സർവ്വീസ് പൂർത്തിയാക്കിയാണ് അദ്ദേഹം വിരമിക്കുന്നത്. വിരമിക്കലിന് ശേഷം നേടിയെടുക്കാൻ ഒരുപാട് ആഗ്രഹങ്ങളുണ്ട് താരത്തിന്. തന്റെ ആഗ്രഹങ്ങളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ജോബി.
ശേഷം സിനിമയിൽ സജീവമാകണമെന്നാണ് താരത്തിന്റെ ആഗ്രഹം. കൂടാതെ ഓട്ടിസം ഉൾപ്പെടെ ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്കൂൾ തുടങ്ങുകയാണ് മറ്റൊരു ലക്ഷ്യം. തന്റെ രണ്ടു മക്കളിൽ ഇളയ ആൾക്ക് ഓട്ടിസമാണ്. മകനെപോലെയുള്ള അവസ്ഥയിലുള്ള കുട്ടികൾക്കായി ഒരു സ്കൂൾ തുടങ്ങണമെന്നാണ് ജോബിയുടെ ആഗ്രഹം.
ഒരുകാലത്ത് സിനിമയിലും ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു ജോബി. പിന്നീട് സിനിമകളിൽ അവസരം കുറഞ്ഞപ്പോൾ പിഎസ്സിയിലൂടെ ജൂനിയർ അസിസ്റ്റന്റ് ജോലി സ്വന്തമാക്കുകയായിരുന്നു. 1999-ൽ ആയിരുന്നു അദ്ദേഹം ജോലി നേടിയത്. അച്ചുവേട്ടന്റെ വീട് ആയിരുന്നു ജോബിയുടെ ആദ്യ ചലച്ചിത്രം. പിന്നീട് അമ്പതോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൂടാതെ നൂറോളം സീരിയലുകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങി.
ഔദ്യോഗിക പരിവേഷങ്ങൾ അഴിച്ചുവെച്ച് മുഴുവൻ സമയം ഇനി കലാജീവിതത്തിനായി മാറ്റിവെക്കാനൊരുങ്ങുകയാണ് ജോബി. 2018-ൽ അഭിനയിച്ച മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.
Comments