കോഴിക്കോട്: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരണം. വീട്ടുമുറ്റത്ത് വെച്ച് ഇടിമന്നലേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ഒഴലക്കുന്ന് കാരംപാറമ്മൽ പരേതനായ സ്വാമിയുടെ മകൾ ഷീബ (43) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലാണ് അപകടത്തിന് കാരണം. ഭർത്താവ് : പാലക്കാട് സ്വദേശിയായ ജയപ്രകാശൻ (സീന ടെയിലറിംഗ് താമരശ്ശേരി), മക്കൾ: സുവർണ്ണ ( എളേറ്റിൽ എം ജെ എച്ച് എസ് വിദ്യാർത്ഥിനി) , അഭിനവ് (എളേറ്റിൽ ജി എം യു പി സ്‌കൂൾ വിദ്യാർത്ഥി). – മക്കൾ: സുവർണ്ണ, അഭിനവ്.
അതേസമയം മഴക്കാല തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇത് നിർദ്ദേശിച്ചത്. ഇത്തവണ സംസ്ഥാനത്ത് മഴക്കാലം ജൂൺ 4ന് തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. 31നും 1നും ഇടുക്കി, 2ന് പത്തനംതിട്ട, ഇടുക്കി, 3ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്. എന്നാൽ കേരള കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2, 3 തീയതികളിൽ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട് ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ്് അറിയിച്ചിട്ടുണ്ട്.
Comments