ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഡിലക്സ് ട്രെയിന് ഇന്ന് പിറന്നാൾ ദിനം. പൂനെ-മുംബൈ പരിധിയിൽ സർവീസ് നടത്തുന്ന ഡെക്കാൻ ക്വീൻ 93 വർഷത്തെ സർവീസ് പൂർത്തിയാക്കിയതായി റെയിൽവേ അറിയിച്ചു. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിലേക്ക് പുറപ്പെടുന്നതിന് മുൻപ് പൂനെ റെയിൽവേ സ്റ്റേഷനിൽ രണ്ട് വലിയ കേക്കുകൾ മുറിച്ചാണ് ഡെക്കാൻ രാജ്ഞിയുടെ പിറന്നാൾ ആഘോഷമാക്കിയത്.
രണ്ട് നഗരങ്ങൾക്കിടയിലെ മുഖ്യ ഗതാഗത മാർഗമായി നിലകൊണ്ട ട്രെയിനാണ് ഡെക്കാൻ ക്വീനെന്നും തലമുറകളെ ബന്ധിപ്പിക്കുന്ന മാദ്ധ്യമമായി ഇത് മാറിയെന്ന് സെൻട്രൽ റെയിൽവേ പറഞ്ഞു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ട്രെയിൻ വർണാഭമായാണ് അണിയിച്ചൊരുക്കിയത്. ട്രെയിനിന്റെ ഇടത് വശത്തായി പ്ലാറ്റ്ഫോമിന്റെ പ്രവേശന കവാടത്തിൽ രംഗോലി നിർമ്മിക്കുകയും സംഗീത വിരുന്നൊരുക്കുകയും ചെയ്തു.
1930 ജൂൺ ഒന്നിനാണ് ഡെക്കാൻ ക്വീൻ ആദ്യ സർവീസ് നടത്തിയത്. പ്രധാന നഗരങ്ങളായ പൂനെ, മുംബൈ എന്നിവടങ്ങളെ ബന്ധിപ്പിക്കുന്നതിനായാണ് ട്രെയിൻ ആരംഭിച്ചത്. തുടക്കത്തിൽ ഏഴ് കോച്ചുകൾ വീതമുള്ള രണ്ട് റേക്കുകളോടെയാണ് ട്രെയിൻ അവതരിപ്പിച്ചത്. റേക്കുകളുടെ കോച്ചുകളുടെ അണ്ടർ ഫ്രെയിമുകൾ ഇംഗ്ലണ്ടിലും കോച്ച് ബോഡികൾ സെൻട്രൽ റെയിൽവേയുടെ മുൻഗാമി ആയ ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലയുടെ മാട്ടുംഗ വർക്ക്ഷോപ്പിലുമാണ് നിർമ്മിച്ചത്. ആദ്യം ഫസ്റ്റ് ക്ലാസിലും സെക്കൻഡ് ക്ലാസിലും മാത്രമായിരുന്നു താമസ സൗകര്യമുണ്ടായിരുന്നത്. എന്നാൽ 1949 ജനുവരി ഒന്നിന് ഫസ്റ്റ് ക്ലാസ് നിർത്തലാക്കുകയും സെക്കൻഡ് ക്ലാസിനെ ഫസ്റ്റ് ക്ലാസാക്കി ഉയർത്തുകയും ചെയ്തു. 1955 വരെ ഇത് തുടർന്നു.
പിന്നീട് റേക്കിലെ കോച്ചുകളുടെ എണ്ണം 12 -ഉം പിന്നീട് 16 ഉം ആയി ഉയർത്തി. കഴിഞ്ഞ വർഷം മുതൽ ഡെക്കാൻ ക്വീൻ പുതിയ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) റേക്കുമായി പ്രവർത്തിക്കുന്നു. പരമ്പരാഗതമായ റേക്കിനെ അപേക്ഷിച്ച് സുരക്ഷിതവും സൗകര്യപ്രദവുമാണെന്ന് എച്ച്എൽബി. ഭാരകുറവ്, ഉയർന്ന വാഹക ശേഷി, വേഗത സാധ്യത, മികച്ച സുരക്ഷാ സവിശേഷതകൾ എൽഎച്ചബി കോച്ചുകൾക്കൾക്കുണ്ട്. 32 യാത്രക്കാർക്ക് ടേബിൾ സർവീസ് നൽകുന്ന, മൈക്രോവേവ് ഓവൻ, ഡീപ് ഫ്രീസർ, ടോസ്റ്റർ തുടങ്ങിയ ആധുനിക പാൻട്രി സൗകര്യങ്ങളുള്ള ഡൈനിംഗ് കാർ ഉള്ള ഇന്ത്യയിലെ ഏക ട്രെയിനാണ് കൂടിയാണ് ഡെക്കാൻ ക്വീൻ. കുഷ്യൻ കസേരകളും പരവതാനികളും കൊണ്ട് ഡൈനിംഗ് കാറും സജ്ജീകരിച്ചിട്ടുണ്ട്.
Comments