അയോദ്ധ്യാ : അയോദ്ധ്യയിൽ നിർമിക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമാണം ദ്രുതഗതിയിൽ നടക്കുമ്പോൾ മറുവശത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പണികളും ഉടൻ പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് യോഗി സർക്കാർ. വിമാനത്താവളത്തിന്റെ റൺവേയുടെ 95 ശതമാനവും ടെർമിനൽ നിർമാണത്തിന്റെ 75 ശതമാനവും പൂർത്തിയായി. രാമക്ഷേത്ര നിർമാണ ശേഷം 2024 ജനുവരി 14-നും 22-നും ഇടയിൽ ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിനുമുമ്പ് ഭക്തർക്ക് വിമാനത്താവള സൗകര്യം ആരംഭിക്കാനാണ് തീരുമാനം.
രാം നഗരിയിലെ മര്യാദ പുരുഷോത്തം പ്രഭു ശ്രീറാം വിമാനത്താവളം പകുതിയോളം തയ്യാറായിക്കഴിഞ്ഞു. രാമക്ഷേത്രത്തിന്റെ മാതൃകയിലാണ് വിമാനത്താവള കവാടം നിർമിക്കുന്നത്. രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നത് പോലെയുള്ള കല്ലുകളായിരിക്കും കവാടത്തിലുണ്ടാവുക. ജനുവരിക്ക് മുമ്പ് ഭക്തർക്ക് അയോദ്ധ്യയിൽ നിന്നുള്ള വിമാനത്തിൽ യാത്ര ചെയ്യാനാകുമെന്ന് വിമാനത്താവളത്തിന്റെ ഡയറക്ടർ വിനോദ് കുമാർ പറഞ്ഞു.
മര്യാദ പുരുഷോത്തം ഭഗവാൻ ശ്രീരാമൻ വിമാനത്താവളം മുഖ്യമന്ത്രി യോഗിയുടെ സ്വപ്‌ന പദ്ധതിയാണ്. രാമന്റെ നഗരമായ അയോദ്ധ്യയ്‌ക്ക് യോജിച്ച പേരാണ് വിമാനത്താവളത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഉടൻ ഇതിന് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പദവി നൽകും. പ്രദേശവാസികൾക്ക് പുറത്തേക്ക് പോകാനും പുറത്തുനിന്നുള്ള ഭക്തർക്ക് രാം നഗരിയിലേക്ക് വരാനുമുള്ള വിമാനയാത്രാ സൗകര്യം ഉടൻ ലഭ്യമാകും.
Comments