ആലപ്പുഴ: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്തുടർന്ന് സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. മഹാദേവികാട് അജിത്ത് ഭവനത്തിൽ അജിത്തിനെയാണ് (39) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. മുതുകുളം ഗ്രാമപഞ്ചായത്ത് അംഗമായ സിപിഎം നേതാവിന്റെ അനിയനാണ് പ്രതിയായ അജിത്ത്. ഇയാളെ പോലീസ് റിമാൻഡ് ചെയ്തു.
സ്കൂട്ടറിൽ മണ്ണാറശാല അമ്പലത്തിലേക്ക് പോയ തെക്കേക്കര രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയെ പിന്തുടർന്നാണ് പ്രതി സ്വർണ്ണ മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. യുവതി സ്കൂട്ടറിൽ യാത്ര ചെയ്ത് വരവേ പുറകിൽ നിന്നും ബൈക്കിൽ ഹെൽമെറ്റ് ധരിച്ചു വന്ന അജിത്ത് കഴുത്തിൽ നിന്നും 30 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാല വലിച്ചു പൊട്ടിച്ചു കൊണ്ട് പോകുകയായിരുന്നു. മാല പിടിച്ചു പൊട്ടിച്ചതിന്റെ ആഘാതത്തിൽ യുവതി സ്കൂട്ടറിൽ നിന്ന് താഴെ വീഴുകയും അലറി വിളിക്കുകയും ചെയ്തു. എന്നാൽ പുലർച്ചെ ആയതിനാൽ പ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. യുവതി പുറകെ ഓടിയെങ്കിലും, പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല. തുടർന്ന് യുവതി ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തിയതിൽ നിന്നും പ്രതി ഉപയോഗിച്ചത് നമ്പർ പ്ലേറ്റ് ഇല്ലാതെ ഹീറോ ഹോണ്ട ഗ്ലാമർ എന്ന വണ്ടി ആണെന്ന് പോലീസ് മനസിലാക്കി. ബൈക്ക് സഞ്ചരിച്ചത് കൂടുതലും ഇടവഴികളിലൂടെയായിരുന്നു. നേരിട്ട് ഹൈവേയിൽ കയറാൻ റോഡ് ഉണ്ടായിട്ടും ഇങ്ങനെ പോയതിനാൽ പോലീസിന് സംശയം ബലപ്പെട്ടു. പ്രതി മെയിൻ റോഡിൽ നിന്നും തിരിഞ്ഞു അകത്തോട്ടുള്ള വഴിയേ പോകുന്നതായി മനസ്സിലാക്കി. ആ പ്രദേശത്തു ഗ്ലാമർ ബൈക്കുകൾ ഉള്ള ആളുകളുടെ വിവരങ്ങൾ പോലീസ് രഹസ്യമായി അന്വേഷിച്ചാണ് പ്രതിയെ കണ്ടുപിടിച്ചത്.
ആദ്യം ബൈക്കിൽ വന്ന് സ്ത്രീകളുടെ കഴുത്തിൽ ആഭരണം ഉണ്ടോ എന്ന് നോക്കി വയ്ക്കുന്നതാണ് അജിത്തിന്റെ രീതി. പിന്നീട് പുറകെ ബൈക്കിൽ വരികയും ആളില്ലാത്ത സ്ഥലത്തു വെച്ച് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു സ്ത്രീകളുടെ കഴുത്തിൽ കേറിപിടിക്കുകയും, മാല വലിച്ചു പൊട്ടിക്കുകയും ചെയ്യും. മാലപൊട്ടിക്കുന്ന സമയം സ്ത്രീകൾ വാഹനമോടിക്കുന്നതിനാൽ പ്രതിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. മാല പിടിച്ചു പൊട്ടിച്ചു കഴിഞ്ഞാൽ പ്രതി നേരെ ഉള്ള റോഡുകൾ തിരഞ്ഞെടുക്കില്ല. ഇടവഴികളിലൂടെയും ക്യാമറ ഇല്ലാത്ത ഏരിയകളിലൂടെയുമാണ് ഇയാളുടെ സഞ്ചാരം.
പ്രതിയിൽ നിന്നും സ്വർണ്ണമാല വിറ്റുകിട്ടിയ 102000 രൂപയും, മാല വിറ്റ സ്ഥാപനത്തിൽ നിന്നും 22.850 ഗ്രാം സ്വർണ്ണവും ഇയാൾ കൃത്യത്തിനുപയോഗിച്ച ഹീറോ ഹോണ്ടാ ഗ്ലാമർ ബൈക്കും പോലീസ് കണ്ടെത്തി. മുതുകുളം ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു അനിൽകുമാറിന്റെ സഹോദരനാണ് പ്രതിയായ അജിത്ത്. സംഭവത്തിൽ സിപിഎം ഇടപെടുകയും ഒതുക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രതിയുടെ അടുത്ത ബന്ധുക്കളായ സിപിഎം നേതാക്കൾ ചേർന്ന് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും പോലീസ് വഴങ്ങിയിരുന്നില്ല.ഈ വിഷയത്തിൽ സിപിഎം ഗ്രൂപ്പ് വഴക്കും മൂർച്ഛിച്ചിട്ടുണ്ട.്
Comments