ഗുഹാവത്തി: കാലാവസ്ഥ വ്യതിയാനത്തിനെതിരെ മികച്ച ചുവടുവെപ്പുമായി ഇന്ത്യൻ സേന. ആദ്യഘട്ടമായി അസമിലെ ഗുവാഹത്തി നരേംഗി മിലിട്ടറി സ്റ്റേഷൻ ഇനി പ്രവർത്തിക്കുക പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ. ഇതിന്റ ഭാഗമായി ഒരു മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ പാനൽ സൈനിക സ്റ്റേഷനിൽ സ്ഥാപിച്ചു. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമ്മിച്ച സോളാർ പാനലുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
ഭാവിയിൽ ഇത് മൂന്ന് മെഗാവാട്ട് വരെയായി ഉയർത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. മിലിട്ടറി സ്റ്റേഷനിൽ സെനികരും അവരുടെ കുടുംബങ്ങളും താമസിക്കുന്നുണ്ട്. താമസക്കാരുടെ ആവശ്യങ്ങൾക്കായുള്ള വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന തരത്തിൽ ഇതിനെ ഉയർത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
കാർബൺ ബഹിർഗമനം കുറയ്‌ക്കാനുള്ള ശ്രമമാണ് നരേംഗി മിലിട്ടറി സ്റ്റേഷൻ നടത്തുന്നത്. ഇതിന്റ ഭാഗമായി വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് സൈനികർ. ഏകദേശം 3300 ഏക്കർ ഭൂമിയിലാണ് നരേംഗി മിലിട്ടറി സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇതിൽ 300 ഏക്കർ പ്രദേശത്ത് മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഉള്ളത്. ബാക്കിയുള്ള 3000 ഏക്കറിൽ അസം വനം വകുപ്പുമായി സഹകരിച്ച്, സൈനികരുടേയും കുടുംബങ്ങളെയും സഹകരണത്തൊടെ കൂടുതൽ വൃക്ഷതൈ നട്ടുപിടിപ്പിക്കുമെന്ന് മേജർ ജനറൽ ആർകെ ഝാ പറഞ്ഞു. അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ കാർബണിന്റെ അളവ് 50 ശതമാനം വരെ കുറയ്‌ക്കാനാണ് ശ്രമം. ഇതിനുള്ള ദൗത്യവുമായി മുന്നോട്ട് പോകുകയാണ് നരേംഗി മിലിട്ടറി സ്‌റ്റേഷനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments