ഭുവനേശ്വർ: ഒഡിഷയിലെ ട്രെയിൻ ദുരന്തത്തെ തുടർന്ന് കൂടുതൽ പേർ വിമാനമാർഗം തേടുന്ന സാഹചര്യത്തിൽ വിമാന നിരക്ക് വർധിപ്പിക്കരുതെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. വിമാനക്കമ്പനികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഭുവനേശ്വറിലേക്കും ഒഡിഷയിലേക്കുമുള്ള നിരക്ക് വർധനവ് തടയാനാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്.
ഷെഡ്യൂൾ ചെയ്ത നിരവധി ട്രെയിനുകളാണ് ഒഡിഷയിൽ നടന്ന ദുരന്തത്തോടെ റദ്ദാക്കേണ്ടി വന്നത്. അതിനാൽ ഭുവനേശ്വറിൽ നിന്നും ഒഡിഷയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നുമുള്ള എയർസർവീസുകൾക്ക് നിരക്ക് വർധിപ്പിക്കരുതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
അതേസമയം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 288 കവിഞ്ഞുവെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുരന്തമുഖത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തി സന്ദർശിച്ച അദ്ദേഹം അപകടത്തിൽ പഴുതടച്ച അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉറപ്പുനൽകി.
Comments