തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ചയും അധ്യയന ദിവസമാക്കുന്ന തീരുമാനത്തിൽ ഉറച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച അധ്യായന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പ്രവൃത്തി ദിവസമായാൽ പാഠ്യേതര പ്രവർത്തനങ്ങളെ അത് ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ടിഎയുടെ എതിർപ്പിനെ തള്ളിയായിരുന്നു മന്ത്രിയുടെ പ്രതികരണം. അദ്ധ്യാപകർക്ക് ഒരാഴ്ചത്തെ പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യാനും വിദ്യാർത്ഥികൾക്ക് ഒരാഴ്ചത്തെ പാഠഭാഗങ്ങൾ വീണ്ടും ഓർത്തെടുക്കാനുമാണ് ശനിയാഴ്ച ദിവസത്തെ പ്രവൃത്തി ദിവസമാക്കുന്നതെ ന്നും മന്ത്രി പറഞ്ഞു.
മതിയായ സമയം കാര്യക്ഷമമായ അധ്യയനം എന്നതാണ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രൈമറിയിൽ 800, സെക്കൻററിയിൽ 1000, ഹയർ സെക്കൻററിയിൽ 1200 ഉം മണിക്കൂറുകൾ അധ്യയന സമയമായി ഉയർത്താനാണ് ഉദ്ധേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിൽ പ്രൈമറി വിഭാഗത്തിൽ മാത്രം പ്രതിദിനം അഞ്ച് മണിക്കൂർ എന്ന നിലയിൽ 200 പ്രവർത്തി ദിനങ്ങൾ നിലവിലുണ്ടെന്നും ശനിയാഴ്ച കൂടി പ്രവൃത്തി ദിവസം ആക്കേണ്ടതില്ലെന്നുമാണ് കെഎസ്ടിഎ ഇന്നലെ പറഞ്ഞത്.
Comments