കൊല്ലം: സിപിഎം പ്രവർത്തകനാണെങ്കിൽ പോലീസ് സംരക്ഷിക്കുമെന്ന ഉറപ്പാണ് കൊലപാതകികൾക്ക് ധൈര്യമേകുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പുനലൂരിൽ ബിജെപി മണ്ഡലം കമ്മറ്റി അംഗമായ സുമേഷിനെ സിപിഎം പ്രവർത്തകർ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുമേഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടായ തീരാ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വി. മുരളീധരൻ പറഞ്ഞു.
‘സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായ ബിജെപി പുനലൂർ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗം സുമേഷിന് ആദരാഞ്ജലികൾ. സിപിഎം കൗൺസിലറുടെ നേതൃത്വത്തിൽ വീട്ടിൽ കയറിയായിരുന്നു അരുംകൊല. എതിർശബ്ദങ്ങളെ അരിഞ്ഞു തള്ളുന്ന രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് ആ പാർട്ടി ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നു. പ്രാദേശിക പ്രശ്നങ്ങൾ പോലും പറഞ്ഞ് തീർക്കാനല്ല, കൊന്ന് തീർക്കാനാണ് പിണറായിയുടെ പാർട്ടിക്ക് താൽപര്യം’.
‘പാർട്ടിക്കാരനെങ്കിൽ പോലീസ് സംരക്ഷിക്കുമെന്ന ഉറപ്പാണ് കൊലപാതകികൾക്ക് ധൈര്യമേകുന്നത്. നിയമത്തെ മാനിക്കുന്നത് ബലഹീനതയായി കാണരുതെന്ന് സിപിഎമ്മിനെ ഓർമിപ്പിക്കുന്നു. വീര ബലിദാനി സുമേഷിന് ആദരാഞ്ജലികൾ. അപ്രതീക്ഷിത വിയോഗത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടായ തീരാ ദുഃഖത്തിൽ പങ്കുചേരുന്നു’.
Comments