പട്‌ന: ബിഹാറിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു വീണു. അഗുവാനി – സുൽത്താൻഗഞ്ച് പാലമാണ് ഗംഗാനദിയിലേക്ക് തകർന്നുവീണത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 100 മീറ്റർ ഉയരത്തിൽ നിർമിച്ചിരുന്ന പാലമാണ് തകർന്നുവീണത്. വൈകിട്ട് 7.15ഓടെയായിരുന്നു സംഭവം. ഞായറാഴ്ചയായിരുന്നതിനാൽ അപകട സ്ഥലത്ത് നിർമാണ തൊഴിലാളികൾ വിരളമായിരുന്നു.
ഭഗൽപൂർ ജില്ലയിലെ സുൽത്താൻഗഞ്ച് ഏരിയയിൽ നിന്നും ഘഗാരിയ ജില്ലയിലെ അഗുവാനി ഘട്ടിലേക്ക് ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടിയായിരുന്നു പാലം പണിയാൻ ശ്രമിച്ചത്. 2014 ഫെബ്രുവരിയിൽ മുഖ്യമന്ത്രി നിതീഷ് കുമാറായിരുന്നു പദ്ധതിക്ക് തറക്കല്ലിട്ടത്. നിർമാണത്തിലെ അപകാതയാകാം പാലം തകർന്ന് വീഴാൻ കാരണമെന്നാണ് പൊതുവെയുള്ള ആക്ഷേപം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Comments