തൃശ്ശൂർ: നടൻ കൊല്ലം സുധിയെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമ-സീരിയൽ താരങ്ങളും ജനങ്ങളും. കക്കനാട് നടന്ന പൊതുദർശനത്തിൽ പ്രിയ സഹപ്രവർത്തകനെ അവസാനമായി കാണാൻ നിരവധി താരങ്ങളാണ് എത്തിയത്. നടൻ സുരേഷ് ഗോപി കൊല്ലം സുധിയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചു. കണ്ണ് നിറഞ്ഞാണ് സുരേഷ് ഗോപി അന്ത്യാഞ്ജലി അർപ്പിച്ചത്. നടൻ ഹരിശ്രീ ആശോകനും ഒപ്പം ഉണ്ടായിരുന്നു. അപകടം നടക്കുന്ന അന്ന് രാത്രിയിലെ അവസാന പരിപാടിയിൽ സുരേഷ് ഗോപിയേയും ജഗദീഷിനേയും അനുകരിച്ചാണ് കൊല്ലം സുധി കാണികളുടെ കയ്യടി നേടിയത്.
‘എനിക്ക് വലിയ ഇഷ്ടമുള്ള ആളായിരുന്നു. സുധീടെ കൂടെയുള്ളവരെയും ഇഷ്ടമാണ്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നേരങ്ങളിൽ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഇവരുടെ തമാശകൾ കാണാറുണ്ട്. നർമ്മത്തിന് പുതിയ മുഖം നൽകിയ ഒരുകൂട്ടം കലാകാരന്മാരായിരുന്നു ഇവർ. ചെറിയ പ്രായമല്ലേ. സുധിയുടെ വിയോഗം തീരനഷ്ടമാണ്’- സുരേഷ് ഗോപി പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. നടൻ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു.
Comments