കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്‌ക്കും വികാസത്തിനും അനുയോജ്യമായ സാഹചര്യം രൂപപ്പെടുത്തിയെടുക്കുകയും ആരോഗ്യകരമായ ഒരു ഭക്ഷണരീതി തിരഞ്ഞെടുക്കുകയും ചെയ്താൽ ബാലരോഗങ്ങൾ മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരു ഭാരമായി മാറില്ല – പ്രകൃതിജീവനത്തിന്റെ കാഴ്ചപ്പാടിതാണ്.
മാതാപിതാക്കൾ ആദ്യം സാത്വിക ഭക്ഷണരീതി സ്വീകരിക്കണം. മുതിർന്നവരാണ് കുട്ടികളുടെ ഭക്ഷണക്രമത്തെ കൂടുതൽ സ്വാധീനിക്കുന്നത്. കുട്ടികൾക്ക് അതാണല്ലോ മാതൃക.
ആരോഗ്യസംരക്ഷണം
ഭാഷപോലെ തന്നെ ഭക്ഷണവും ഓരോ ജനതയുടെയും സ്വത്വത്തിന്റെ ഭാഗമാണ്. പക്ഷേ, നമ്മൾ ചുറ്റുപാടുമുള്ള ഭക്ഷണവിഭവങ്ങൾ ശരിയായി ഉപയോഗിക്കാതെ പാശ്ചാത്യരെ അനുകരിച്ചുകൊണ്ട് ഭക്ഷണരീതിയിൽ മാറ്റം വരുത്തുന്നത് വളരെ ദോഷം ചെയ്യുന്നു. മുതിർന്നവരുടെ ഈ രീതിമാറ്റം കുട്ടികളെ സാരമായിതന്നെ ബാധിക്കുന്നുണ്ട്.
കട്ടി കൂടിയതും എണ്ണകളും കളറുകളും ചേർത്തതുമായ കൃത്രിമ ഭക്ഷ്യവസ്തുക്കളും രുചിക്ക് പ്രാധാന്യമാർന്ന വിഭവങ്ങളുമാണ് ഇന്നു നമ്മൾ കുട്ടികളെ ശീലിപ്പിക്കുന്നത്. ഇത് രക്തത്തെ ദുഷിപ്പിക്കുകയും ദഹനപ്രക്രിയ അവതാളത്തിലാക്കുകയും ചെയ്യും.
കുട്ടികളുടെ രോഗപ്രതിരോധ ശേഷി വളർത്താൻ സമീകൃതാഹാരം
തന്നെ വേണം. വ്യത്യസ്തമായ ആഹാരസാധനങ്ങൾ മിതമായ തോതിൽ ശീലിക്കുകയാണ് പോഷകങ്ങൾ കൃത്യമായി ലഭിക്കാനുള്ള വഴി. അമിതാഹാരത്തെ പ്രകൃതി ചികിത്സകർ പ്രോത്സാഹിപ്പിക്കുന്നില്ല. അത് വളർച്ചയുടെ പേരിലായാലും!
മൈദ വേണ്ട; റവയും
മൈദ, റവ എന്നിവ കുട്ടികൾക്കു കൊടുക്കരുത്. മൈദയിൽ തയാമിന്റെ അളവ് കുറവാണ്. തവിട് പൂർണമായും കളഞ്ഞ് വെളുപ്പിച്ച അരി, ധാന്യങ്ങൾ ഉപേക്ഷിക്കുക. അരി വെളുപ്പിച്ചു കുത്തുമ്പോഴും ഗോതമ്പുപൊടി അരിക്കുമ്പോഴും ജീവകങ്ങളും നാരുകളും നഷ്ടം വരുന്നു. ദഹനേന്ദ്രിയ പ്രവർത്തനങ്ങൾക്ക് വളരെ അവശ്യം വേണ്ടുന്ന ഒന്നാണ് ഈ നാരുകൾ. പയറുവർഗങ്ങൾ മുളപ്പിച്ച് പച്ചയായി തന്നെ കുട്ടികൾക്ക് കൊടുക്കുക. മുളപ്പിച്ച് ഉപയോഗിക്കുമ്പോൾ അവയിലുള്ള പോഷകാംശം പതിന്മടങ്ങു വർധിക്കുകയും കുട്ടികളുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യും. പയറുവർഗങ്ങൾ കഴിക്കുമ്പോൾ വായുകോപം പരാതിപ്പെടുന്ന മുതിർന്നവർ പോലും മുളപ്പിച്ചു കഴിക്കുമ്പോൾ ആ പ്രശ്നം ഒഴിവാകുന്നു എന്ന് സമ്മതിക്കുന്നുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയെല്ലാം പോഷകസമ്പുഷ്ടമാണ്. ജീവകസമൃദ്ധമാണവ. ഒരു നേരത്തെ ഭക്ഷണം ഇവ മാത്രമാകട്ടെ.
പച്ചക്കറി വീട്ടിൽ വളർത്താം
അമിതമായ കീടനാശിനി പ്രയോഗവും മറ്റും കഴിഞ്ഞ ഇന്നത്തെ പച്ചക്കറികളും പഴങ്ങളും രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിലിട്ടു മാത്രം ഉപയോഗിക്കുക. വീട്ടിൽതന്നെ ജൈവകൃഷിയിലൂടെ പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഉണ്ടാക്കാൻ കഴിയുകയാണെങ്കിൽ നല്ലത്. അല്ലെങ്കിൽ ജൈവകൃഷി പ്രവർത്തകരുടെ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. കീടനാശിനിയും വളങ്ങളും മാരകരോഗങ്ങളുടെ ഭയാനക ലോകത്തിലേക്കാണ് നമ്മുടെ കുട്ടികളെ കൊണ്ടുപോകുക. വീട്ടിൽ തനിയെ ഉണ്ടാകുന്ന ഇലക്കറികൾ കഴിയുന്നത്ര (ഉദാ: മുരിങ്ങ, ശുക്രമാണി ചീര, തഴുതാമ, മുള്ളൻ ചീര) കുട്ടികൾക്കു കൊടുക്കുക. പച്ചക്കറികൾ അരിഞ്ഞ ശേഷം കഴുകിയാൽ പോഷകനഷ്ടം ഉണ്ടാകും.
പഞ്ചസാര വേണ്ട
കുട്ടികളെ പഞ്ചസാര ശീലിപ്പിക്കരുത്. പഞ്ചസാരയിൽ ജീവകങ്ങളോ മൂലകങ്ങളോ ഇല്ല. പല്ലിന്റെയും എല്ലിന്റെയും ആരോഗ്യം നശിപ്പിക്കാൻ അതിനു കഴിയുകയും ചെയ്യും. കേക്ക്, ഐസ്‌ക്രീം, കുക്കീസ്, ശീതളപാനീയങ്ങൾ, ജാം, ജെല്ലി, ചോക്ലേറ്റ്, പേസ്ട്രി എന്നിവ കുട്ടികൾക്ക് കൊടുത്തു ശീലിപ്പിക്കരുത്. നഗരവൽക്കരണത്തിന്റെ അതിപ്രസരത്തിൽ ഉപയോഗം കൂടിയിട്ടുള്ള സംസ്‌കരിച്ച ഭക്ഷണവും
കുട്ടികളുടെ ആരോഗ്യം തകർക്കും. ശർക്കര, പനംചക്കര, കരിപ്പെട്ടി, പഴങ്ങൾ, പച്ചക്കറികൾ, തേൻ എന്നിവയിലടങ്ങിയിരിക്കുന്ന പഞ്ചസാര മാത്രമേ ഗുണം ചെയ്യുകയുള്ളൂ. കുട്ടികൾക്ക് ഇടക്കിടെ പഴങ്ങൾ കൊടുക്കാം. കൊഴുപ്പും മധുരവും ചേർന്ന ബേക്കറിസാധനങ്ങളും മറ്റും ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ സ്നാക്കുകൾക്കു പകരം പഴങ്ങൾ, കാരറ്റ്, കക്കരിക്ക എന്നിവ കൊടുക്കുക. വളർച്ചയ്‌ക്കാവശ്യമായ കാത്സ്യം ലഭിക്കാനായി കമ്പം, റാഗി എന്നിവകൊണ്ടുണ്ടാക്കിയ ആഹാരസാധനങ്ങൾ ഉപയോഗിക്കാം. പാൽ സ്ഥിരമായി ഉപയോഗിക്കുന്ന കുട്ടികളിൽ കഫപ്രശ്നങ്ങളും അലർജി രോഗങ്ങളും വളരെ കൂടുതലാണ്. കുട്ടികളിൽ കാണുന്ന പ്രമേഹവും പാൽ പ്രേമികളിൽ കൂടുതലാണെന്നു പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇലക്കറികളിലും റാഗിയിലും ഉള്ള കാത്സ്യം ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്.
ഉപ്പ് കുറയ്‌ക്കുക
കുഞ്ഞുങ്ങൾക്ക് അധികമായി ഉപ്പ് കൊടുത്തു പഠിപ്പിക്കരുത്. ഒരു ദിവസം 10 ഗ്രാം വരെ ഉപ്പ് കുട്ടികളെ തീറ്റിക്കുന്നുണ്ട്. ഇത് നാലിൽ ഒരു ഭാഗമാക്കുക. അച്ചാറുകൾ, പപ്പടം, സോസുകൾ, ബട്ടർ, ബ്രെഡ്, കേക്ക്, ബിസ്‌കറ്റ് എന്നിവയെല്ലാം ഉപ്പിന്റെ ഭണ്ഡാരങ്ങളാണ്. രണ്ടു പപ്പടത്തിൽ ഒന്നര ഗ്രാം ഉപ്പാണ് ചേർന്നിരിക്കുന്നത് എന്നോർക്കുക. രക്തസമ്മർദ്ദം, വൃക്കരോഗങ്ങൾ, ആമാശയ അർബുദം, എല്ലുകളുടെ ബലക്കുറവ് എന്നിവയെല്ലാം ഉപ്പിന്റെ അമിത ഉപയോഗം കൊണ്ടുണ്ടാകാം. സ്‌കൂളിലേക്കു കുട്ടികൾക്കു ആപ്പിൾ, ഓറഞ്ച്, പപ്പായ എന്നിവ കൊടുത്തയയ്‌ക്കുക. കോൺഫേ്ളക്സ്, പീസ്, സമോസ എന്നിവ ഉപേക്ഷിക്കുക. പാകം ചെയ്യുമ്പോൾ കുരുമുളക്, ഉലുവ, നാരങ്ങനീര്, പച്ചമാങ്ങ, നെല്ലിക്ക, തൈര് എന്നിവ ഏതെങ്കിലും ചേർത്താൽ ഉപ്പ് വേണ്ടിവരില്ല.
സ്‌കൂൾ ബാഗും പാൻമസാലയും
സ്‌കൂൾ ബാഗിന് അമിതഭാരം ഉണ്ടാകുന്നത് കുട്ടികളിൽ നടുവേദന, തലവേദന, കൈവേദന എന്നിവ ഉണ്ടാക്കും. കുട്ടികളുടെ നട്ടെല്ലിന്റെ 30 ശതമാനം തരുണാസ്ഥി ആയതുകൊണ്ട് നട്ടെല്ലിന്നു വേഗത്തിൽ വൈകല്യമുണ്ടാകാം. കുട്ടിയുടെ തൂക്കത്തിന്റെ 15 ശതമാനം മാത്രമേ സ്‌കൂൾ ബാഗിന് ഉണ്ടാകാൻ പാടുള്ളൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 20 കിലോ ഭാരമുള്ള കുട്ടി മൂന്നു കിലോ ഭാരംവരെ ചുമക്കാം. പക്ഷേ, സ്‌കൂൾബാഗിനു 10 കിലോ വരെ ഭാരമുണ്ട് എന്നതാണ് സത്യം. വായിൽ കാൻസറും മറ്റനവധി ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്ന പാൻമസാലകളുടെ ഉപയോഗത്തിൽ നിന്നും കുട്ടികളെ അമ്മമാർ മാറ്റിനിർത്തണം. 10-12 വയസ്സുള്ള കുട്ടികൾപോലും പാൻമസാല പതിവായി ഉപയോഗിക്കുന്നുണ്ടെന്നുള്ള സർവെ ഫലം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ടിവിയുടെ മുമ്പിൽ കൂടുതൽ സമയം ചടഞ്ഞിരിക്കാനും കുട്ടികളെ അനുവദിക്കരുത്. ചെറിയ പ്രായത്തിൽ ടിവി കാണുന്നത് മന്ദബുദ്ധിക്കുവരെ കാരണമാകാമെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു.
രോഗങ്ങളും പ്രതിവിധിയും വയറുവേദന
വയറുവേദന പലപ്പോഴും ഒരു രോഗലക്ഷണം മാത്രമാണ്. ദഹനക്കേട്, ഗ്യാസ് എന്നു തുടങ്ങി വയറ്റിലെ കാൻസർ വരെ ഈ രോഗലക്ഷണത്തിൽ ഉണ്ടാകാം. മൂന്നു മിനിട്ട് വയർ ചൂടു പിടിക്കുകയും അതിന്നുശേഷം തോർത്ത് നനച്ചു പിഴിഞ്ഞ് മടക്കി വയറ്റത്ത് ചുറ്റുകയും ചെയ്യുക (16 മിനുട്ട്). ഇഞ്ചിനീരു കൊടുക്കുന്നതും ജാതിക്ക അരച്ച് ശർക്കരനീരിൽ കൊടുക്കുന്നതും ദഹനം വർദ്ധിപ്പിക്കുകയും ഗ്യാസ് കുറയ്‌ക്കുകയും ചെയ്യും. ഉദരസ്നാനം കൊടുക്കുന്നതും നല്ലതാണ്.
ഛർദ്ദി
ശരീരത്തിനാവശ്യമില്ലാത്ത എന്തോ പുറത്തു കളയാൻ ശ്രമിക്കുന്നതാണ് ഛർദ്ദിക്കു കാരണം. കരിക്കിൻ വെള്ളം മാത്രം കൊടുത്ത് വിശ്രമിപ്പിക്കുക. മലർ ചൂടുവെള്ളത്തിൽ ഇട്ട് പിഴിഞ്ഞ വെള്ളം അൽപാൽപമായി കുട്ടികൾക്കു കൊടുക്കാം. തേൻ കൊടുക്കുന്നതും നല്ലതാണ്.
പനി
പലപ്പോഴും പനിയെ ഒരു അനുകൂല സംഗതിയായി പ്രകൃതിചികിത്സകർ കാണുന്നു. ശരീരത്തിലെ അഴുക്കിനെ ഒരു പരിധിവരെ കത്തിച്ചുകളയാൻ പ്രാണശക്തി ശ്രമിക്കുന്നതാണ് പനിക്കു കാരണം. ആധുനിക വൈദ്യശാസ്ത്രം പനിക്ക് അണുജീവികളെ പ്രധാന കാരണമായി കാണുമ്പോൾ പ്രകൃതിചികിത്സകർ ശരീരത്തിലെ അഴുക്കിനെ പ്രധാന കാരണമായി കാണുന്നു. അഴുക്കുള്ളിടത്ത് അണുജീവികളുടെ സാന്നിധ്യമുണ്ടാകും. ശരീരം മുഴുവൻ ഇടക്കിടെ നനച്ചു തുടയ്‌ക്കുകയും വയറ്റത്തും നെറ്റിയിലും തോർത്തു നനച്ചിടുകയും (20 മിനിട്ട്) വേണം. പനി കൂടാതെ നോക്കാനും ശരീരോഷ്മാവ് കുറയ്‌ക്കാനും ഇതുകൊണ്ടു സാധിക്കും. പഴച്ചാറുകൾ, കരിക്ക്, തേൻവെള്ളം മാത്രം കുടിച്ച് ധാരാളം വെളിച്ചവും വായു സഞ്ചാരവുമുള്ള മുറിയിൽ കുട്ടികളെ വിശ്രമിപ്പിക്കണം.
ജലദോഷം
ജലദോഷം, മൂക്കടപ്പ്, കഫക്കെട്ട്, തലവേദന എന്നിങ്ങനെ പലവിധത്തിൽ കുട്ടികളെ ശല്യപ്പെടുത്തുന്നതാണ് ഈ രോഗം. ദിവസവും മൂന്നു സ്?പൂൺ ചെറുപയർ മുളപ്പിച്ചു കഴിക്കുകയും ഒരു സ്പൂൺ ചെറുനാരങ്ങ നീരും ഒരു സ്?പൂൺ തേനും നാലു സ്?പൂൺ തുളസിനീരും ചേർത്തു കുടിക്കുകയും ചെയ്യുന്ന കുട്ടികൾക്ക് ജലദോഷം, കഫക്കെട്ട് അപൂർവമായേ വരികയുള്ളു. വന്നാൽ മൂന്നു ദിവസം പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക. ദിവസവും 10 മിനിട്ട് ഇളംവെയിൽ കൊള്ളുക.
വയറിളക്കം
ധാരാളം വെള്ളം മാത്രം കുടിച്ച് വിശ്രമിക്കുക. തേൻ ഇടക്കിടെ കഴിക്കുന്നത് ഗുണകരമാണ്. കരിക്ക് നൽകാവുന്നതാണ്. മാതളത്തിന്റെ തോൽ മോരിൽ അരച്ചു കൊടുക്കുന്നതും ഗുണപ്രദമായി കണ്ടിട്ടുണ്ട്. വയറിന്നു തോർത്തു നനച്ചു ചുറ്റണം, മൂന്നു വട്ടം.
മലബന്ധം
മലബന്ധം മറ്റു പല രോഗങ്ങളുടെയും തുടക്കമാകാം. നയിക്കുകയുമാവാം. ധാരാളം ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക. മുളപ്പിച്ച ചെറുപയറും തവിടു കളയാത്ത അരിയും ഗുണം ചെയ്യും. ആവശ്യത്തിനനുസരിച്ച് വെള്ളവും കുടിക്കുക.
ത്വക്ക് രോഗങ്ങൾ
ത്വക്ക് രോഗങ്ങൾ പലവിധത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. പഴവർഗങ്ങൾ ധാരാളം കൊടുക്കുകയും പഞ്ചസാര പൂർണമായി ഒഴിവാക്കുകയും ചെയ്യുക. നാളികേരപാൽ വെന്ത വെളിച്ചെണ്ണ തേച്ചു കുളിക്കുകയും വെയിൽ കൊള്ളുന്നതും ശീലമാക്കുക. സോപ്പ്, ഷാമ്പു എന്നിവ ഉപയോഗിക്കരുത്. പ്ലാവിലയും മഞ്ഞളും തിളപ്പിച്ച വെള്ളത്തിൽ കുളിപ്പിക്കുന്നത് ഗുണപ്രദമായി കണ്ടിട്ടുണ്ട്
തയ്യാറാക്കിയത് –
മിനി.ബി.സവ്യൻ
സീനിയർ ‘ നാച്വറോപതി പ്രാക്ടീഷണർ,
യോഗതെറാപ്പിസ്റ്റ് : +91 96334 63849
Comments