ന്യൂഡൽഹി: ഇന്ത്യ നിർമ്മിച്ച മദ്ധ്യദൂര ബാലിസ്റ്റിക്ക് മിസൈലായ അഗ്നി പ്രൈമിന്റെ രാത്രികാല പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷയിലെ ഡോ.എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 7.30 നാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചതെന്ന് ഡിആർഡിഒയുടെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു. ആണവ വാഹനശേഷിയുള്ള മിസൈൽ പരീക്ഷണ പറക്കലിനിടെ, എല്ലാം ലക്ഷ്യങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി ഡിആർഡിഒ അറിയിച്ചു. വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതൊടെ താമസിയാതെ അഗ്നി പ്രൈം പ്രതിരോധ സേനയുടെ ഭാഗമാകും.
വിവിധ സ്ഥലങ്ങളിൽ റഡാറുകളും ടെലിമെട്രി ഉപകരണങ്ങളും സ്ഥാപിച്ച് മിസൈലിന്റെ സഞ്ചാര പാത നിരീക്ഷിച്ചിരുന്നു. രണ്ട് ഘട്ടങ്ങളായി ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈൽ ആണവായുധ പോർമുന വഹിക്കാൻ ശേഷിയുള്ളതാണ്. 1000-2000 കിലോമീറ്റർ ദൂരം സഞ്ചരിക്കും.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് ആണവ വാഹക ശേഷിയുള്ള മിസൈൽ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. അഗ്‌നി പരമ്പരകളിൽ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമാണ് അഗ്‌നി പ്രൈം മിസൈൽ,
പുത്തൻ തലമുറയിലുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി പ്രൈമിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒയെയും സേന വിഭാഗങ്ങളെയും
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രത്യേകം അഭിനന്ദിച്ചു.
Comments