തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ കൈവിട്ട് ഉന്നതവിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു. വ്യാജ സീൽ ഉണ്ടാക്കിയത് വിദ്യ ആണെന്നും അതിൽ മഹാരാജാസിന് പങ്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് പൂർണ ഉത്തരവാദിയും വിദ്യ തന്നെയാണെന്നും മന്ത്രി അറിയിച്ചു. വിദ്യയുടെ പിഎച്ച്ഡി സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി പരിശോധിക്കും. പിഎച്ച്ഡി പ്രവേശനത്തിൽ കാലടി സർവകലാശാലയോട് റിപ്പോർട്ട് തേടിയതായും ആർ ബിന്ദു പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിന് പങ്കില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. പരീക്ഷ എഴുതാതെ പരീക്ഷ ജയിച്ച സംഭവത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്‌ക്ക് പങ്കില്ലെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ആർഷോ ജയിച്ചെന്ന മാർക്ക് ലിസ്റ്റ് എങ്ങനെ വന്നുവെന്ന് പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി.
ക്യാമ്പസുകൾക്കകത്ത് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുകയെന്നതിൽ സർക്കാരിന് പ്രതിജ്ഞാബദ്ധതയുണ്ട്. ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പുകൾ പല കോളേജുകളിലും പേരിനുമാത്രമാകുന്നുണ്ട്. ഇത് മാറണം. പരമാവധി സാധ്യമാകുന്ന ഇടങ്ങളിലൊക്കെ വിദ്യാർത്ഥി പ്രാതിനിധ്യം ഉറപ്പുവരുത്തും. പെൺകുട്ടികൾ, എസ്സി-എസ്ടി വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ, ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം പ്രത്യേകം ഉറപ്പാക്കും. വിദ്യാർത്ഥികളുടെ ജനാധിപത്യപരവും അക്കാദമികവും വ്യക്തിപരവുമായ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതാവും നിർദ്ദിഷ്ട ‘വിദ്യാർത്ഥികളുടെ അവകാശരേഖ’ രേഖ ഉടൻ സർവ്വകലാശാല നിയമത്തിന്റെ ഭാഗമാക്കും. ‘വിദ്യാർത്ഥികളുടെ അവകാശരേഖ’യിൽ പറയുന്ന അവകാശങ്ങൾ ഉറപ്പാക്കലും വിദ്യാർത്ഥി പരാതി പരിഹാര സെല്ലിന്റെ അധികാരപരിധിയിൽ വരും-മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ആർട്‌സ് & സയൻസ് കോളേജുകളിൽ നിലവിലുള്ള ജീവനി സംവിധാനം എയ്ഡഡ് കോളേജുകളിലേക്കും വ്യാപിപിച്ചിട്ടുണ്ട്. അൺ എയ്ഡഡ് – സ്വാശ്രയ കോളേജുകളിലും ജീവനി നടപ്പാക്കുമെന്നത് നിർദ്ദിഷ്ട ‘വിദ്യാർത്ഥികളുടെ അവകാശരേഖ’ യുടെ ഭാഗമാകും. അതോടെ എല്ലാ കോളേജുകളിലും കൗൺസിലിംഗ് ലഭ്യമാകുക എന്നത് വിദ്യാർത്ഥികളുടെ അവകാശമായി മാറും-മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു.
Comments