തിരുവനന്തപുരം: മൂന്നുവർഷം മുമ്പത്തെ BSc (computer science) ബിരുദ പരീക്ഷയിൽ ചോർത്തിയ പാസ്സ്‌വേർഡ്ഉപയോഗിച്ച് കൂട്ടിയെഴുതിയ മാർക്കുകളും പാസ്സായ 37 പേരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും റദ്ദാക്കാൻ കേരളാ സർവ്വകലാശാല തീരുമാനിച്ചു. ഡോ:മോഹൻ കുന്നുമേലിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗമാണ് തീരുമാനാമെടുത്തത്.
മൂന്ന് വർഷം മുൻപ് തോറ്റ വിദ്യാർത്ഥികൾക്ക് കൃത്രിമമായി വ്യാജ ബിരുദസർട്ടിഫിക്കറ്റുകളും ഉയർന്ന മാർക്കുകളും നൽകിയ സംഭവം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഇവ റദ്ദാക്കുന്നില്ലെന്ന വിവരം ഗവർണറെ ധരിപ്പിച്ചു. തുടർന്നാണ് ഉടൻ നടപടി എടുക്കാൻ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശിച്ചത്. ഗവർണറുടെ നിർദ്ദേശ പ്രകാരം വൈസ് ചാൻസലർ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്കുകളും റദ്ദാക്കാനുള്ള നിർദ്ദേശം ഇന്നലെ ചേർന്ന സിണ്ടിക്കേറ്റിന്റെ പരിഗണനയ്‌ക്ക് വെക്കുകയായിരുന്നു. വിസി യുടെ ഈ നിർദ്ദേശംസിണ്ടിക്കേറ്റ് അംഗീകരിക്കുകയായിരുന്നു.
അനർഹമായി നൽകിയ ഗ്രേസ് മാർക്ക് ഉൾപ്പടെ അറുന്നൂറോളം വിദ്യാർത്ഥികൾക്ക് കൂട്ടി നൽകിയ മാർക്ക് അവരുടെ പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യാനും സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. വിദേശത്തുജോലി നേടിയ ചിലരും റദ്ദാക്കിയ സർട്ടിഫിക്കേറ്റ് കൈപ്പറ്റിയവരിലുണ്ട്.
മാർക്ക് തിരിമറിയുമായി ബന്ധപ്പെട്ട് ഒരു സെക്ഷൻ ഓഫീസറെ സർവീസിൽ നിന്നും സർവ്വകലാശാല പിരിച്ചുവിട്ടുവെങ്കിലും ഇത് സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരങ്ങൾ നൽകുകയോ വ്യാജ റിസൾട്ടുകൾ റദ്ദാക്കാനുള്ള നിർദ്ദേശങ്ങൾ പരീക്ഷ വിഭാഗത്തിന് നൽകുകയോ അധികൃതർ ചെയ്തിരുന്നില്ല.
ഗ്രേസ് മാർക്ക് തിരുത്തി വിജയിപ്പിച്ച ഒരു വിദ്യാർത്ഥിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുനഃ പരിശോധന ഹർജ്ജി നൽകാൻ യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കോൺസലിന് വിസി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ തിരിമറിയിലൂടെയാണ് ഗ്രേസ് മാർക്ക് നേടിയതെന്ന വിവരം കോടതിയിൽ ബോധിപ്പിക്കാത്തത് കൊണ്ട് വിധിക്കെതിരെ അപ്പീൽ നൽകാനും തീരുമാനിച്ചു.
മാർക്ക് തിരിമറി അന്വേഷിക്കുവാൻ മുൻ പിവിസി ഡോ. അജയകുമാർ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപെടുത്തിയിരുന്നു. എന്നാൽ ഈ സമിതി തിരിമറി സംബന്ധിച്ച അന്വേഷണം ഇതേവരെ പൂർത്തിയാക്കിയില്ല. ഇതാണ് മാർക്ക് റദ്ദാക്കാതിരിക്കാൻ കാരണമായി പരീക്ഷ വിഭാഗം വിസി ക്ക് വിശദീകരണം നൽകിയിരുന്നത്.
Comments