പ്രമേഹമെന്ന വില്ലനോട് പൊരുതുന്നവരാണ് ഭൂരിഭാഗം ആളുകളും. 40 വയസിന് മുകളിലുള്ള പത്ത് പേരെ തിരഞ്ഞെടുത്താൽ അതിൽ പകുതിയിലധികം പേരും പ്രമേഹരോഗികളാകും എന്നതാണ് നിലവിലെ അവസ്ഥ. മാറിയ ജീവിത രീതികളും ഭക്ഷണക്രമങ്ങളുമാണിതിന് പ്രധാന കാരണം. ഇന്ത്യയിലെ പ്രമേഹരോഗികളെക്കുറിച്ചുള്ള കണക്കും ഞെട്ടിപ്പിക്കുന്നത് തന്നെയാണ്.
2019ൽ രാജ്യത്ത് 70 ദശലക്ഷം പ്രമേഹരോഗികളായിരുന്നു ഉണ്ടായിരുന്നത്. എന്നാലിന്ന് ആകെ പ്രമേഹ ബാധിതരുടെ എണ്ണം 101 ദശലക്ഷം കടന്നു. ഐസിഎംആറിന്റെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള സംസ്ഥാനം ഗോവയാണ്. സംസ്ഥാനത്തെ ജനങ്ങളിൽ 26.4 ശതമാനം ആളുകൾക്കും പ്രമേഹമുണ്ടെന്നാണ് കണ്ടെത്തൽ. ഏറ്റവും കുറവ് പ്രമേഹ രോഗികളുള്ളത് ഉത്തർപ്രദേശിനാണ്. അവിടുത്തെ ജനസംഖ്യയുടെ 4.8 ശതമാനം പേർക്കാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പഞ്ചാബ്, ഛണ്ഡിഗഡ് എന്നിവിടങ്ങളിലും പ്രമേഹ രോഗികളുടെ എണ്ണം കൂടുതലാണ്.
പ്രമേഹം കൂടാതെ ഹൈപ്പർ ടെൻഷൻ, പൊണ്ണത്തടി, കുടവയറ്, ഹൈപ്പർ കൊളസ്‌ട്രോളീമിയ എന്നിവയും ദശലക്ഷക്കണക്കിന് പേരിലുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഗ്രാമവാസികളെക്കാൾ കൂടുതൽ നഗരവാസികളിലാണ് ഈ രോഗങ്ങളെല്ലാം കാണപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments