ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ മൾട്ടി എയർക്രാഫ്റ്റ് കാരിയർ ഫോഴ്സ് പ്രദർപ്പിച്ചു. അറബിക്കടലിൽ മൾട്ടി-കാരിയർ ഓപ്പറേഷനുകളുടെയും മുപ്പത്തിയഞ്ചിലധികം വിമാനങ്ങളുടെയും സംയുക്ത വിന്യാസത്തിലൂടെയാണ് സേന പ്രകടനം നടത്തിയത്. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതും സമുദ്രമേഖലയിലെ സഹകരണ പങ്കാളിത്തം വളർത്തുന്നതും ലക്ഷ്യമിട്ടായിരുന്നു നാവിക സേനയുടെ പ്രകടനം.
രണ്ട് വിമാന വാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് ,അന്തർവാഹിനികൾ, വിവിധ കപ്പലുകൾ, വിമാനങ്ങൾ എന്നിവയും അഭ്യാസത്തിൽ ഉൾപ്പെട്ടിരിക്കുന്നു. രാജ്യത്തിന് നേരെ ഉയർന്നുവരുന്ന ഭീഷണികളെ തത്സമയം പ്രതിരോധിക്കാനും ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ വ്യോമ നീക്കങ്ങൾ നടത്താനും വിമാനവാഹിനി കപ്പലുകൾക്ക് സാധിക്കും.
സമുദ്രമേഖലയിലെ സുരക്ഷാ ആവശ്യങ്ങളെ പിന്തുണയ്‌ക്കാൻ ഇന്ത്യൻ നാവികസേനയ്‌ക്ക് കഴിവുണ്ടെന്നും രണ്ട് കാരിയർ യുദ്ധഗ്രൂപ്പ് ഓപ്പറേഷനുകളുടെ വിജയകരമായ പ്രദർശനം വ്യോമ സേനയുടെ സുപ്രധാന പങ്കിന്റെ ശക്തമായ തെളിവാണെന്നും നാവിക സേനയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ പദ്ധതികൾ രൂപപ്പെടുത്തുന്നതിലും പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും എയർക്രാഫ്റ്റ് കാരിയറുകളുടെ പ്രാധാന്യം പരമപ്രധാനമാണെന്നും സേന വ്യക്തമാക്കി.
Comments