മുംബൈ: മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ വീണ്ടും നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അത് അംഗീകരിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിൽ ഇത്തരം സംവരണം ആവശ്യമുണ്ടോയെന്ന കാര്യത്തിൽ ഉദ്ദവ് താക്കറെ ജനങ്ങളോട് മറുപടി പറയണമെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് ദേശീയവാദികളുടെ ചരിത്രം പാഠഭാഗത്തുനിന്ന് നീക്കം ചെയ്തതിനോട് യോജിക്കുന്നുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇത്തരക്കാരോട് യോജിച്ചുപോകുന്നത് ശരിയാണോയെന്ന് ഉദ്ദവാണ് തീരുമാനിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള പ്രവർത്തനങ്ങളിലാണ്. അധികം വൈകതെ എല്ലായിടത്തും അത് പ്രാവർത്തികമാക്കും. ഏകീകൃത സിവിൽ നിയമം, മുത്തലാഖ് നിരോധനം എന്നിവയോട് എന്ത് നിലപാടാണ് ഉദ്ദവിനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണം. ആദർശം മറന്നുപ്രവർത്തിച്ച ഉദ്ദവിനെ ശിവസൈനികർ തള്ളിക്കളയുകയായിരുന്നു. സ്വന്തം പാർട്ടിയെ ഉദ്ദവ് ചതിക്കുകയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
Comments