തിരുവനന്തപുരം: പി.എം ആർഷോയ്‌ക്ക് അഭിമാനത്തോടെ ജീവിക്കണമെന്ന് എ.എ റഹീം എംപി. മാദ്ധ്യമ പ്രവർത്തകരുടെ അവകാശത്തെ കുറിച്ച് വാദിക്കുന്നവർ ആർഷോ എന്നയാൾക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് മിണ്ടുന്നില്ല. ഭരണഘടന ഓരോ പൗരനും അഭിമാനത്തോടെ ജീവിക്കാൻ അവകാശം നൽകുന്നു. കെഎസ്‍യുവിന്റെ ആരോപണം അതേപോലെ കാണിച്ചതല്ലാതെ ഏഷ്യാനെറ്റ് റിപ്പോർട്ടർ മറ്റൊന്നും ചെയ്തില്ലെന്നാണ് പ്രധാന വാദം. കെഎസ്‍യുക്കാർ വിളിച്ചു പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കുകയും തെറ്റെങ്കിൽ അപ്പോൾ തന്നെ ആരോപണം തെറ്റാണെന്നു ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത മാദ്ധ്യമ പ്രവർത്തകർക്കുണ്ട് എന്നും എ.എ റഹീം പറഞ്ഞു.
കെഎസ്‍യുക്കാർ കാണിച്ച രേഖ വ്യാജമെങ്കിൽ അത് ജനങ്ങളോട് പറയാനും ബാധ്യതയില്ലേ? ആർഷോ ഏത് വർഷമാണ് പഠിക്കുന്നതെന്ന് അറിയാൻ ക്യാംപസിലെ നാലാളുകളോട് വെറുതെ തിരക്കിയാൽ മതിയായിരുന്നു. ആർഷോ പഠിക്കാത്ത കോഴ്സിന് പരീക്ഷ എഴുതാൻ അപേക്ഷ നൽകില്ല എന്ന് പ്രത്യേകം പറയേണ്ടതുമില്ലല്ലോ. ഇങ്ങനെ വളരെ ലളിതമായി മനസിലാക്കാൻ കഴിയുന്ന കാര്യത്തിൽ ഏകപക്ഷീയമായി ആർഷോയ്‌ക്കെതിരായ വാർത്തകൾ നൽകിയത് നിഷ്കളങ്ക മാദ്ധ്യമ പ്രവർത്തനമല്ല.
ഇത് ഡിജിറ്റൽ കാലമാണ്. ഒരു തവണ സ്‌ക്രീനിൽ നിറയുന്ന വാർത്താ കാർഡുകൾ അത് തെറ്റെന്ന് തെളിഞ്ഞു പിൻവലിച്ചാലും ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ വീണ്ടും വീണ്ടും ഫോർവേഡ് ചെയ്യപ്പെട്ട് കൊണ്ടേയിരിക്കും. കള്ളനല്ലാത്ത, തികച്ചും നിരപരാധിയായ ഒരാളെ കള്ളനെന്നു മുദ്ര കുത്തുന്ന സ്‌ക്രീൻ ഷോട്ടുകൾ എല്ലാക്കാലവും അയാളെ വേട്ടയാടും. അതുകൊണ്ട് ലളിതമായ ഇരവാദം ഉയർത്തി ചെയ്ത വലിയ തെറ്റിൽ നിന്നും രക്ഷപ്പെടാനാകില്ല- എന്ന് ആർഷോയെ ന്യായീകരിച്ചുകൊണ്ട് എ.എ റഹീം ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments