ദിസ്പൂർ: രാജ്യത്ത് ഭീകരവാദ ശൃംഖല സ്ഥാപിക്കാൻ ശ്രമിച്ച നാല് ഭീകരർ പിടിയിൽ. ഭീകരസംഘടനയായ അൽ-ഖ്വയ്ദ ഭീകരരാണ് എൻഐഎയുടെ പിടിയിലായത്. അബ്ദുൾ സോബഹാൻ, അബ്ദുസ് സോബഹാൻ, ജലാലുദ്ദീൻ ഷെയ്ഖ്, ഹഫിസുർ റഹ്‌മാൻ എന്നിവരാണ് അറസ്റ്റിലായത്. അസമിലെ ഗോൾപാറ ജില്ലയിൽ നിന്നാണ് നാല് ജിഹാദികളെയും അറസ്റ്റ് ചെയ്തത്.
അൽ ഖ്വയ്ദയുടെ ഭാഗമായ ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൻസുറല്ലാ ബംഗ്ലാ എന്ന സംഘടനയുമായി പിടിയിലായവർക്ക് ബന്ധമുള്ളതായി അന്വേഷണ ഏജൻസി കണ്ടെത്തി. അബ്ദുൾ സോബഹാൻ, അബ്ദുസ് സോബഹാൻ, ജലാലുദ്ദീൻ ഷെയ്ഖ് എന്നിവരെ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മൂവരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും സംസ്ഥാനത്ത് ജിഹാദി ശൃംഖലകൾ സ്ഥാപിക്കാൻ സജീവമായി പ്രവർത്തിച്ചതായും കണ്ടെത്തി. അസം പോലീസിന്റെ സഹായത്തോടെയാണ് എൻഐഎ നാല് പേരെയും അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് ജിഹാദി ശൃംഖലകൾ സജീവമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് എൻഐഎ നടപടി ശക്തമാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അസമിൽ പിടിയിലായത് 53 ജിഹാദികളാണ്. ബംഗ്ലാദേശിൽ നിന്നുള്ള സംഘങ്ങളുമായി സഹകരിച്ചാണ് ഇവരുടെ പ്രവർത്തനം. വിവിധ പള്ളികളിലും മദ്രസകളിലും എത്തുന്ന യുവാക്കളെ സ്വാധീനിച്ച് ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നസംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും. കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ അസമിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റിലായത് 114 ജിഹാദികളാണ്.
Comments