തിരുവനന്തപുരം: തെരുവുനായ്‌ക്കൾ മനുഷ്യരെ കടിച്ചുകൊല്ലുന്ന സംഭവങ്ങൾ തുടർക്കഥയായിട്ടും നടപടികൾ സ്വീകരിക്കാതെ സംസ്ഥാന സർക്കാർ. തെരുവുനായ്‌ക്കളെ നിയന്ത്രിക്കുന്നതിലും വന്ധ്യംകരണം നടത്തുന്നതിലും വൻ പരാജയമാണ് കാണാനാവുന്നത്. വകുപ്പുകളുടെ ഏകോപനമില്ലാതായതോടെ വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്‌സിൻ നൽകലും നിലച്ചിരിക്കുകയാണ്.
തെരുവ് നായ ശല്യം കുറയ്‌ക്കാനായി സംസ്ഥാനത്ത് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ആനിമൽ ബെർത്ത് കൺട്രോൾ പദ്ധതി(എബിസി). നായ്‌ക്കളെ പിടികൂടി വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവെയ്‌പ്പെടുത്ത ശേഷം തിരികെ വിടുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നായ്‌ക്കളെ പിടികൂടാൻ ആളുകളെ കിട്ടാത്തത് പദ്ധതിയെ പിന്നോട്ടടിച്ചു. മൂന്ന് ലക്ഷത്തിലേറെ തെരുവുനായ്‌ക്കളുള്ള സംസ്ഥാനത്ത് കഴിഞ്ഞ മാർച്ച് വരെ വന്ധ്യംകരണം നടത്തിയത് 10,000 നായ്‌ക്കളിൽ മാത്രമാണ്. 82 വന്ധ്യംകരണ കേന്ദ്രങ്ങൾ തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. നിലവിൽ 18 എണ്ണം മാത്രമാണുള്ളത്.
മൂന്ന് ലക്ഷത്തോളം തെരുവുനായ്‌ക്കൾക്ക് വാക്‌സിൻ നൽകാൻ പദ്ധതി തയ്യാറാക്കിയെങ്കിലും 2022 സെപ്റ്റംബർ മുതൽ 2023 ജൂൺ 11 വരെ 32,061 തെരുവുനായ്‌ക്കൾക്ക് മാത്രമാണ് വാക്‌സിൻ നൽകിയതെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വന്ധ്യംകരണം ശസ്ത്രക്രിയ വഴി തെരുവുനായ നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങൾ നീക്കിവെച്ചത് 10.36 കോടി രൂപയാണ്. 432 തദ്ദേശസ്ഥാപനങ്ങളാണ് പദ്ധതിയിൽ പങ്കുച്ചേർന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് തെരുവുനായ വന്ധ്യംകരണം അടക്കമുള്ള പദ്ധതികളുമായി സർക്കാരെത്തിയത്. തദ്ദേശ,മൃഗസംരക്ഷണ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് തെരുവുനായ വന്ധ്യംകരണ, പ്രതിരോധ വാക്‌സിൻ നടപടികൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ നായ്‌ക്കളെ പിടിക്കുന്നത് സംബന്ധിച്ചും അവയെ പരിപാലിക്കുന്നത് സംബന്ധിച്ചും അവ്യക്ത തുടർന്നതിനാൽ പദ്ധതി വേഗത്തിൽ മുന്നോട്ട് നീങ്ങിയില്ല.
പിടികൂടുന്ന നായ്‌ക്കൾക്ക് ആഹാരം നൽകുന്നത് അടക്കമുള്ള ചെലവ് വഹിക്കാനാവില്ലെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പിന്റെ നിലപാട്. ബ്ലോക്കുകൾ നേരിട്ട് വന്ധ്യംകരണം നടത്തുന്നുവെങ്കിൽ നായ ഒന്നിന് ശസ്ത്രക്രിയ്‌ക്ക് 1500 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. മരുന്നിന് 600,യാത്രയ്‌ക്ക് 200,ആഹാരത്തിന് 400,നായയെ പിടികൂടുന്ന ഡോഗ് ക്യാച്ചർമാർക്ക് 300രൂപ. ഇതിനായി ഫണ്ട് വിനിയോഗിക്കാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാവുന്നില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.
പലയിടത്തും എതിർപ്പുകൾ ഉയർന്നതും പദ്ധതി പാളി പോകാൻ കാരണമായി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തെരുവുനായ്‌ക്കളെ പുനരധിവസിപ്പിക്കാൻ ഷെൽട്ടറുകൾ തുറക്കുമെന്നത് ഫണ്ട് ഇല്ലെന്ന കാരണത്താൽ പ്രഖ്യാപനത്തിൽ ഒതുങ്ങി.
Comments