തിരുവനന്തപുരം: ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നടത്തിയ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മന്ത്രിയുടെ ഇംഗ്ലീഷ് ഭാഷയിലാണ് പലരും വിമർശനം ഉന്നയിച്ചത്. ഇപ്പോഴിതാ, മന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്തവാവ് സന്ദീപ് വാചസ്പതി. ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തത് ഒരു പോരായ്മ അല്ലെന്നും, എന്നാൽ മന്ത്രി ആർ.ബിന്ദു ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക കൂടിയായിരുന്നുവെന്നും സന്ദീപ് വാചസ്പതി പറയുന്നു.
‘തരൂർ ശൈലിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നത് പാണ്ഡിത്യത്തിന്റെ ലക്ഷണം ആയോ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തത് പോരായ്മയായോ കരുതുന്നില്ല. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കണം എന്ന് നിർബന്ധവുമില്ല. പക്ഷേ ഒരു കോളേജ് അധ്യാപികയ്‌ക്ക്, ഡോക്ടറൽ ബിരുദധാരിക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്യാവശ്യമാണ്. അവർ ഒരു മുന്തിയ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി കൂടി ആയാലോ? അപ്പോൾ മന്ത്രി ഡോക്ടർ ബിന്ദുവിനെപ്പോലുള്ളവർ നാടിന് അപമാനവും ശാപവും ആയി മാറും’.
‘ഇവർ പഠിപ്പിച്ചു വിട്ട ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ നിലവാരം ഊഹിക്കുമ്പോൾ തന്നെ തല പെരുക്കുന്നു. ഹൗസും(House) ഹോമും(Home) തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത ഇവരാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി. ഇവരൊക്കെ ചേർന്ന് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ എവിടെ എത്തിച്ചു എന്ന് ഇതോടെ മനസ്സിലാകും. പാർട്ടി അടിമകളായി കൊടി പിടിച്ച് നിരവധി തലമുറകളുടെ ഭാവി തുലച്ചു എന്നത് മാത്രമാണ് ഇവരുടെയൊക്കെ യോഗ്യത. പിടിക്കപ്പെടാത്ത ഇത്തരം ആർഷോമാരും വിദ്യമാരുമാണ് കേരളത്തിന്റെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും എന്ന തിരിച്ചറിവ് ഓരോ മലയാളിക്കും ഉണ്ടാകണം. എന്നിട്ട് വേണം നമ്പർ വൺ സ്ഥാനം അവകാശപ്പെടാൻ’- സന്ദീപ് വാചസ്പതി ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments