മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് ഒരു മില്യൺ ഡോളർ (8.2 കോടി) രൂപ നഷ്ടപരിഹാരം നൽകി മുൻഭാര്യയും നടിയുമായ ആംബർ ഹേഡ്.കഴിഞ്ഞ ജൂണിലാണ് കേസ് സംബന്ധിച്ച അന്തിമ വിധി വന്നത്. ഡെപ്പിന് ആംബർ 10.35 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. ഒടുവിൽ ഡിസംബറിൽ നടന്ന ഒത്തുതീർപ്പിൽ ഹേർഡ് ഒരു മില്യൺ ഡോളർ നൽകിയാൽ മതിയെന്ന് ഡെപ്പ് സമ്മതിച്ചു. ഈ പണം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പൈറേറ്റ്‌സ് ഓഫ് ദ കരീബിയൻ’ സീരീസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ജോണി ഡെപ്പും ആംബർ ഹേഡും 2009 ൽ ദി റം ഡയറിയുടെ സെറ്റിലൂടെയാണ് കണ്ടുമുട്ടുന്നത്. കുറച്ച് വർഷങ്ങൾക്ക് ശേഷം പ്രണയിച്ചു തുടങ്ങി. 2015 ൽ അവർ വിവാഹിതരായി. 2016-ൽ, ഹേർഡ് വിവാഹമോചനത്തിന് അപേക്ഷ നൽകി. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിൽ തന്നെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് ഹേഡ് ആരോപിച്ചു. ഡെപ്പ് ആരോപണങ്ങൾ നിഷേധിച്ചു. 2017-ൽ വിവാഹമോചനം ലഭിക്കുന്നു.
2018 ൽ വാഷിങ്ടൺ പോസ്റ്റിൽ ഗാർഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ഡിസ്നി അടക്കമുള്ള വമ്പൻ നിർമാണ കമ്പനികൾ ഡെപ്പിനെ സിനിമകളിൽനിന്ന് ഒഴിവാക്കി. തുടർന്ന് ഹേഡിനെതിരേ 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നൽകുകയും ചെയ്തു. എന്നാൽ, ഹേഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്‌ക്കെടുത്തില്ല. തുടർന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ്പ് തനിക്കെതിരേ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാൽ കോടതി അത് നിരസിക്കുകയായിരുന്നു. ആറാഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവ നടക്കുന്നതിനിടെ ഒരുപാട് നാടകീയ സംഭവങ്ങൾ കോടതിയിൽ അരങ്ങേറി. വിചാരണയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
ഒരു ഇടവേളയ്‌ക്ക് ശേഷം സിനിമയിൽ സജീവമാവുകയാണ് ഡെപ്പ്. ഫ്രാൻസിലെ രാജാവായിരുന്ന ലൂയി പതിനഞ്ചാമന്റെ ജീവിതകഥ പറയുന്ന ചരിത്ര സിനിമ ‘ജാൻ ഡു ബാഹി’യാണ് ഡെപ്പിന്റെ ഏറ്റവും പുതിയ ചിത്രം. 76-ാം കാൻ ചലച്ചിത്രമേളയിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.പ്രദർശനത്തിന് ശേഷം പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് ഏഴു മിനിറ്റോളം കൈയ്യടിച്ച് ഡെപ്പിനോടുള്ള ആദരവ് പ്രകടിപ്പിച്ചിരുന്നു.















