തിരുവനന്തപുരം: അരിക്കൊമ്പന്റെ സിഗ്നലുകൾ മുറിയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടു ദിവസമായി ഇതേ അവസ്ഥയിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ആന ഉൾക്കാട്ടിലേയ്‌ക്ക് പോയതുകൊണ്ടാകാം എന്നാണ് വനം വകുപ്പിന്റെ പ്രഥമിക നിഗമനം. എന്നാൽ ഇന്നലെ രാവിലെ ഒമ്പതുമണിക്ക് ലഭിച്ച സിഗ്‌നൽ അനുസരിച്ച് അരിക്കൊമ്പൻ കോതയാർ ഡാമിെന്റെ 300 മീറ്റർ പരിധിയിലുണ്ടെന്ന് വ്യക്തമായിരുന്നു. ഇതിന് ശേഷമാണ് ആനയുടെ നിഗ്നലുകൾ നഷ്ടമായത്.
സിഗ്‌നലുകൾ ലഭിക്കാത്തതിനാൽ ആശങ്കയുണ്ടെന്നും വനം വകുപ്പ് പറയുന്നു. കോതയാർ ഡാം പരിസരത്തുനിന്ന് കേരളത്തിന്റെ ഉൾവനത്തിലേക്കാണോ അരിക്കൊമ്പൻ എത്തുന്നതെന്ന് അറിയാനാകുന്നില്ല. കോതയാർ ഡാമിനടുത്ത് നിന്ന് അഗസ്ത്യാർ വനം, നെയ്യാർ വനമേഖല എന്നിവിടങ്ങളിലേക്ക് എത്താനാകും. അരിക്കൊമ്പൻ കോതയാർ ഡാം പരിസരത്തുതന്നെ ഉണ്ടെന്നാണ് അന്തിമനിഗമനം. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അരിക്കൊമ്പന് കൂടുതൽ ദൂരം സഞ്ചരിക്കാനാകുന്നില്ലെന്നാണ് അനുമാനം.
അരിക്കൊമ്പന്റെ റേഡിയോ കോളറിൽനിന്നുള്ള സന്ദേശം പെരിയാർ കടുവ സങ്കേതത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണ് ആദ്യം ലഭിക്കുന്നത്. അവിടെനിന്ന് തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്തേയ്‌ക്ക് കൈമാറുന്നത്. ഇക്കാര്യം കേരളം കന്യാകുമാരി ഡിഎഫ്ഒയെ അറിയിക്കുകയും ചെയ്യും.
Comments