തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പെരിയ നമ്പി സ്ഥാനമൊഴിഞ്ഞ മാക്കരംകോട് വിഷ്ണുപ്രകാശ് നമ്പൂതിരി സ്വദേശമായ കാസർകോട്ടേക്ക് മടങ്ങും. ഇവിടെ കർഷകനായി ഇനി പുതിയ ജീവിതം നയിക്കും.
2021 ഡിസംബറിലാണ് പദ്മനാഭ സ്വാമിക്ഷേത്രത്തിലെ പെരിയമ്പിയായി വിഷ്ണുപ്രകാശ് നമ്പൂതിരി അവരോധിതനായത്. കുട വച്ചൊഴിഞ്ഞ അദ്ദേഹം നാളെ ഉച്ചയോടെ മടങ്ങും. 2005-ലാണ് തേക്കടം നരസിംഹ സ്വാമിയുടെ പൂജയ്‌ക്കായി പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നമ്പിയാകുന്നത്. 2009 വരെ തെക്കേടത്ത് നമ്പിയായിരുന്നു. 2018 നവംബറിൽ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേറ്റു. തുടർന്ന് നാലര വർഷക്കാലത്തോളം പുറപ്പെടാ ശാന്തിയായിരുന്നു.
രാജലസ്ഥാനീയന് തുല്യമായ പരിഗണനയാണ് അദ്ദേഹത്തിന് ഇനി ക്ഷേത്രത്തിൽ ലഭ്യമാകുക. ദർശനത്തിനെത്തുമ്പോൾ പ്രത്യേകം ചിട്ടവട്ടങ്ങൾ ഒരുക്കണം. ഈ വേളയിൽ മറ്റാർക്കും തന്നെ ദർശനത്തിന് അനുമതി ഉണ്ടാവില്ല. ഏകാന്ത ദർശനമായിരിക്കും ക്ഷേത്രത്തിൽ ഒരുക്കുക. അതുപോലെ തന്നെ മറ്റൊരു ക്ഷേത്രത്തിൽ ഇനി പൂജ ചെയ്യാനും സാധിക്കില്ല. ഭൂലോക വൈകുണ്ഡമായി കരുതപ്പെടുന്ന പദ്മനാഭസ്വാമിയുടെ പെരിയ നമ്പിയെ ആചാരം അതിന് അനുവദിക്കില്ല.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നാല് നമ്പിമാരാണ് ഉള്ളത്. പെരിയ നമ്പി, പഞ്ചഗവ്യത്ത് (പദ്മനാഭന്റെ പൂജ ചെയ്യുന്നവർ), തെക്കേടത്ത് നമ്പി (നരസിംഹ മൂർത്തി), തിരുവമ്പാടി നമ്പി എന്നിവരാണ് നാല് നമ്പിമാരർ. ക്ഷേത്ര മേൽശാന്തിയുടെ സ്ഥാനപ്പേരാണ് പെരിയ നമ്പി. 24 കീഴ് ശാന്തിമാരാണ് സഹായത്തിനായി ഉള്ളത്. ഇവരുടെ ജോലികൾ നിശ്ചയിക്കുന്നത് പെരിയ നമ്പിയാണ്.. നിലവറയുടെ താക്കോൽ കൂട്ടം പെരിയ നമ്പിയാണ് സൂക്ഷിക്കുന്നത്. കഠിനമായ അനുഷ്ഠാനങ്ങളാണ് നമ്പി ആചരിക്കേണ്ടത്. നമ്പിമഠത്തിൽ നിന്നുമുള്ള പ്രത്യേക പാതയായ നമ്പിക്കല്ലിലൂടെ മാത്രമേ ഇവർക്ക് സഞ്ചരിക്കുന്നതിന് അനുവാദമുള്ളു. ശാരീരിക പ്രശ്‌നങ്ങളാൽ ആശുപത്രിയിൽ പോകേണ്ട സാഹചര്യം ഉണ്ടായാലും നമ്പി സ്ഥാനം നഷ്ടമാകും.
Comments