കണ്ണൂർ: അമ്മയ്ക്ക് ആനപ്പുറത്ത് കയറാൻ ആഗ്രഹം സാധിച്ചുകൊടുത്ത് മകൻ. വീട്ട് മുറ്റത്ത് ഒരു ആനയെ നിർമ്മിച്ചാണ് മകൻ അമ്മയയുടെ ആഗ്രഹം സാധിച്ചത്. കണ്ണൂരിലാണ് ഉരുവച്ചാൽ കുഴിക്കലിലാണ് സംഭവം. അമ്മ സരസ്വതിക്ക് വേണ്ടി ടാറ്റാ ഫിനാൻസ് ജീവനക്കാരനായ സഞ്ചുവാണ് വീട്ട് മുറ്റത്ത് ആനയെ നിർമ്മിച്ചു നൽകിയത്. ലക്ഷങ്ങൾ മുടക്കി ഉണ്ടാക്കിയ ആനയ്ക്ക് ശിവൻകുട്ടി എന്നാണ് പേരിട്ടിരിക്കുന്നത്. അമ്മയ്ക്ക് വേണ്ടി സഞ്ചു തന്നെയാണ് ആനയുടെ പ്രതിമ നിർമ്മിച്ചത്.
ശിൽപ്പ നിർമാണത്തെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും അമ്മയുടെ ആഗ്രഹം സഫലീകരിച്ച ത്രില്ലിലാണ് സഞ്ചു. ആനപ്പുറത്ത് കയറി തന്റെ ആഗ്രഹം സാധ്യമാക്കിയ സന്തോഷത്തിലാണ് അമ്മ സരസ്വതി. പൂരത്തിന് തിടമ്പേറ്റി നിൽക്കുന്ന ഗജവീരന്മാരെ പോലെ ശിവൻകുട്ടിക്കും എന്ന ആനയുടെ പ്രതിമയ്ക്കും ഇപ്പോൾ ആരാധകർ ഏറെയാണ്. എല്ലാദിവസവും ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ പുലർച്ചെ മൂന്നുവരെ ശിൽപ്പനിർമാണത്തിലായിരുന്നു സഞ്ചു.
കമ്പികൾ വളച്ചും കെട്ടിയും ആദ്യം ആനയുടെ രൂപം സൃഷ്ടിച്ചു. പിന്നീട് സിമൻറും കമ്പിയുമൊക്കെ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് കാലും ഉടലും തുമ്പിക്കൈയും തയ്യാറാക്കി. പെയിന്റിംഗ് ജോലി കൂടി കഴിഞ്ഞപ്പോൾ ജീവൻ തുടിക്കുന്ന ആന വീട്ടുമുറ്റത്ത് തലയുയർത്തി നിന്നു. മൂന്ന് മാസക്കാലം നീണ്ട അദ്ധ്വാനത്തിന്റെ ഫലമായാണ് ശിവൻകുട്ടിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഇനി ആനയ്ക്ക് വേണ്ടി ഒരു നെറ്റിപ്പട്ടം കൂടി ഒരുക്കാനുള്ള ശ്രമത്തിലാണ് സഞ്ചു.
Comments