ഇംഫാൽ: മണിപ്പൂരിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് രാഷ്ട്രീയ സ്വയം സേവക് സംഘ്. ജനങ്ങൾ പരസ്പരം ആശയവിനിമയം നടത്തി സമാധാനം പുനഃസ്ഥാപിക്കണമെന്നും ജനാധിപത്യ സംവിധാനത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബൊളെ വ്യക്തമാക്കി.
മണിപ്പൂരിൽ ഇരുസമുദായങ്ങൾ തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് സമാധാനം പാലിക്കണമെന്ന ആഹ്വാനം ആർഎസ്എസ് മുന്നോട്ട് വെച്ചത്. തുടർച്ചയായുള്ള അക്രമങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും ജനങ്ങളും സമുദായ നേതാക്കളും പരസ്പരം ആശയ വിനിമയം നടത്തി സമാധാനം പുനഃസ്ഥാപിക്കണമെന്നും ആർഎസ്എസ് വ്യക്തമാക്കി. അക്രമത്തിന് ഇരയായവർക്കൊപ്പവും പലായനം ചെയ്യപ്പെട്ടവർക്കൊപ്പവും ആർഎസ്എസ് നിലകൊള്ളും. ജനാധിപത്യ സംവിധാനത്തിൽ അക്രമത്തിനും വിദ്വേഷത്തിനും സ്ഥാനമില്ലെന്നും പരസ്പര സംവാദത്തിലൂടെയും സാഹോദര്യത്തിലൂടെയും മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകൂ എന്നും സർകാര്യവാഹ് ദത്താത്രേയ ഹൊസബൊളെ ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾക്കൊപ്പം ആർഎസ്എസ് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മെയ്തി, കുക്കി സമൂഹത്തിന്റെ യഥാർത്ഥ ആശങ്കകൾ ഒരേസമയം അഭിസംബോധന ചെയ്ത് പരിഹരിക്കണമെന്നും ദത്താത്രേയ ഹൊസബൊളെ പറഞ്ഞു. മണിപ്പൂരിൽ ഗവർണറുടെ അദ്ധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിച്ച് സമാധാന നീക്കങ്ങൾ നടത്തുമ്പോഴും തുടർച്ചയായി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഘർഷത്തിന് സാമ്പത്തികവും ആയുധവും എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Comments