വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ആഘോഷമാക്കാനൊരുങ്ങി അമേരിക്കയിലെ ഭാരതീയർ. ഇതിന്റെ ഭാഗമായി അമേരിക്കയിലെ 20 നഗരങ്ങളിൽ ‘ഇന്ത്യ യൂണിറ്റി മാർച്ച്’ സംഘടിപ്പിച്ചു. നരേന്ദ്രമോദിയുടെ കട്ടൗട്ടുകളും ഇന്ത്യ, അമേരിക്ക ദേശീയ പതാകകൾ വഹിച്ചുകൊണ്ടുമായിരുന്നു ഇന്ത്യ യൂണിറ്റി മാർച്ച്. അമേരിക്കയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യക്കാരുൾപ്പെടെ നിരവധി പ്രമുഖരാണ് ഓരോ റാലിയിലും പങ്കെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം വളരെ ശ്രദ്ധയോടെയാണ് ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. നിരവധി സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. 21 ന് അമേരിക്കയിൽ എത്തുന്ന പ്രധാനമന്ത്രി ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങളിൽ പങ്കെടുക്കും. പ്രത്യേക സെഷനും പ്രധാനമന്ത്രി പരിപാടിയിൽ എടുക്കും. 22 നാണ് അമേരിക്കൻ പ്രസിഡന്റ് ഡോ ബൈഡനുമായുള്ള കൂടിക്കാഴ്ച. സുപ്രധാന മേഖലകളായ പ്രതിരോധം, വിവരസാങ്കേതിക വിദ്യ എന്നിവ സംബന്ധിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഇരു നേതാക്കളും ചേർന്ന് നടത്തുമെന്നാണ് കരുതപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ആഘോഷമാക്കി മാറ്റാനാണ് അമേരിക്കയിലെ ഇന്ത്യക്കാർ തയ്യാറെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ കോൺഗ്രസിലെ അഭിസംബോധന ചരിത്ര മുഹൂർത്തമായിരിക്കും എന്നാണ് അമേരിക്കൻ ഭാരതീയർ പറയുന്നത്. ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ലോക സമാധാനം നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം നിർണായകമാണെന്നും അവർ പറയുന്നു.
നരേന്ദ്ര മോദിയുടെ സന്ദർശനം ആഘോഷമാക്കാനാണ് അമേരിക്കൻ ഭരണകൂടത്തിന്റെയും നീക്കം. രാഷ്ട്രീയ ഭേദമന്യേ അമേരിക്കൻ കോൺഗ്രസ് സാമാജികർ പ്രധാനമന്ത്രിക്ക് സ്വാഗതം അറിയിച്ചുകൊണ്ടുളള വീഡിയോകൾ പങ്കുവെച്ചു.
Comments