തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരുമാണ് തെരുവുനായ ശല്യത്താൽ ഏറെ ബുദ്ധിമുട്ടുന്നത്. രാത്രികാലങ്ങളിൽ കൂട്ടമായി ഇറങ്ങുന്ന തെരുവുനായകൾ രോഗികളുടെ കൂട്ടിരുപ്പുകാർക്ക് നേരെ ആക്രോശിച്ച് എത്തുന്നതും പതിവാണ്.
മെഡിക്കൽ കോളേജ് പാർക്കിംഗ് ഏരിയയിലും ഒപി പരിസരത്തുമാണ് തെരുവുനായകളുടെ വിഹാര കേന്ദ്രം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശ്രീചിത്ര, എസ്എടി, ആർസിസി എന്നിവിടങ്ങളിലെല്ലാം തെരുവുനായ ഭീഷണി രൂക്ഷമാണ്. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നയിടം, ഭക്ഷണ വസ്തുക്കൾ വിതരണം ചെയ്യുന്നയിടം എന്നിവിടങ്ങളിൽ ഇവ തമ്പടിക്കുന്നു. സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്ക്, മോർച്ചറി പരിസരം, കമ്യൂണിറ്റി ഫാർമസി, അഡ്വാൻസ്ഡ് ക്ലിനിക്കൽ ആൻഡ് റിസർച്ച് ലബോറട്ടറി പരിസരങ്ങൾ എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം കൂടുതൽ ഉള്ളത്.
അതേസമയം പകൽ സമയങ്ങളിൽ പോലും ആശുപത്രിയിൽ എത്തുന്നവർ നായയുടെ ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സ തേടിയ സംഭവങ്ങളും നിരവധിയാണ്. നായ്‌ക്കൾ കൂട്ടം ചേർന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണി ഉയർത്തുമ്പോഴും ഫലപ്രദമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. നായ്‌ക്കളെ വിരട്ടിയോടിക്കാൻ സുരക്ഷാ ജീവനക്കാരും ശ്രമിക്കുന്നില്ല.
Comments