യാത്രകളെ പ്രണയിക്കാത്ത ആരാണല്ലേ ഉള്ളത്. ഈ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് എങ്ങോട്ടെങ്കിലും ഒന്ന് യാത്ര പോയി വരാൻ ആഗ്രഹം ഉള്ളവരായിരിക്കും നമ്മളെല്ലാവരും. പ്രിയപ്പെട്ട കൂട്ടുകാരായും എത്ര എത്ര യാത്രകളാണല്ലേ നമ്മൾ പ്ലാൻ ചെയ്യാറുള്ളത്. എന്റെ ജീവിതത്തിൽ 18 -) മത്തെ വയസ് മുതൽ മത്ത് പിടിപ്പിച്ചോണ്ടിരുന്ന പ്രണയമായിരുന്നു കേദാർനാഥ് ട്രെക്കിങ്ങ്.
സമുദ്ര നിരപ്പിൽ നിന്ന് 3584 അടി ഉയരത്തിൽ ഹിമാലയം മലനിരകളിലൂടെയുള്ള ട്രക്കിംഗ് യാത്രയെ പറ്റി പിന്നെ പറയാനുണ്ടോ.കുത്തനെയുള്ള മലനിരകളിലൂടെ കല്ലു പാകിയ നടപ്പാതകളിലൂടെ 16 കിലോമീറ്റർ നീണ്ട കാൽനടയാത്ര. വ്ലോഗ്ഗുകളിലും യാത്രാ വിവരണങ്ങളിലും കണ്ട വിവരങ്ങളോടെ 2021 ഒക്ടോബർ 17 ന് ഞങ്ങൾ ഹരിദ്വാറിൽ നിന്ന് യാത്ര ആരംഭിച്ചു.16 ന് രാത്രി തന്നെ ഹരിദ്വാറിൽ നിന്ന് സോൻപ്രയാഗിലേക്ക് പോവാൻ വെളുപ്പിന് 5 മണിക്കുള്ള ഒരു ബസ് ബുക്ക് ചെയ്തു. 6 മണിയോടെ യാത്ര ആരംഭിച്ചു.
തലേദിവസം ഋഷികേശ് മുഴുവൻ ചുറ്റി കറങ്ങി നേരം വൈകി വന്നത് കൊണ്ട് ഞങ്ങളുറങ്ങാതെയായിരുന്നു ഞങ്ങൾ നേരം വെളുപ്പിച്ചത്. അതുകൊണ്ട് തന്നെ ബസ്സിൽ കയറി എങ്ങനെ എങ്കിലും ഒന്നുറങ്ങണം എന്ന ചിന്ത മാത്രമേയുണ്ടായിരുന്നുള്ളു. എന്നാൽ ബുക്ക് ചെയ്ത സീറ്റല്ലായിരുന്നു ഞങ്ങൾക്ക് കിട്ടിയത്.അവസാനം ബസിന്റെ ലാസ്റ്റ് 2 സീറ്റിൽ ഇരുന്നു.ഞങ്ങളെക്കൂടാതെ ആസാമിൽ നിന്ന് വന്ന 4 പേരും ആ സീറ്റിൽ ഉണ്ടായിരുന്നു.ബസ് എടുത്ത ഉടനെ കൂടെ ഉണ്ടായിരുന്നയാൾ മയങ്ങി തുടങ്ങി.ഇടക്കിടക്ക് ഓരോ ഹമ്പ് ചാടുമ്പോൾ ബാക്കിൽ ഇരുന്ന ഞങ്ങൾ എല്ലാവരും ചാടുന്നതു കാരണം മയങ്ങാൻ പോയിട്ട് കണ്ണടക്കാൻ പോലും എനിക്കായില്ല. പുറത്തോട്ട് വിൻഡോയിലേക്ക് എത്തി നോക്കിയാൽ ഇരുവശവും മലകളും താഴേ ഭാഗീരഥി ഒഴുകുന്നതും കാണാം. സീറ്റിന്റെ നടുവിൽ ആയത് കൊണ്ട് ചിത്രം പകർത്താനോ വീഡിയോ എടുക്കാനോ കഴിഞ്ഞില്ല.ഒരു 8 മണിയായപ്പോഴേക്കും ചായ കുടിക്കാനും കഴിക്കാനുമായി വണ്ടി ഒരു ചെറിയൊരു വഴിയോരത്തെ ഹോട്ടലിനു മുന്നിൽ നിറുത്തി. കഴിക്കാനുള്ള വിശപ്പ് തോന്നാത്തത് കൊണ്ട് വീണ്ടും ബസിൽ ഇരുന്നു കണ്ട മലകളിലേക്കും താഴെ കുത്തനെയുള്ള കൊക്കയിലേക്കായി എന്റെ നോട്ടം മുഴുവൻ. ഈ താഴ്വാരങ്ങളിൽ എങ്ങനെയാണ് ഇവിടുള്ളവർ വീട് വച്ചു താമസിക്കുന്നത്. നോക്കെത്താ ദൂരത്തുള്ള മലകളും ഭഗീരഥിയും ഓക്കെ കാണുമ്പോൾ ഒരു ക്യാമറ കൊണ്ട് വരാഞ്ഞത് വലിയൊരു നഷ്ടമായി. മലനിരകൾക്കിടയിലൂടെ ഭാഗീരഥിയുടെ ഭംഗി ഫോണിൽ പകർത്തിയെടുത്തു കൊണ്ട് പിന്നെയും ബസ് യാത്ര തുടർന്നു.
താഴെ ഒഴുകുന്ന നദിയുടെ തീരത്തുള്ള ക്യാംപിംങ്ങും എല്ലാം എന്റെ ഉറക്കത്തെ എപ്പോഴേ കാർന്നെടുത്തിരുന്നു. റോഡിന്റെ ഇരുവശങ്ങളിലേക്കു നോക്കിയാൽ ഒരു വശം സ്വർഗ്ഗഭൂമിയും ഒരു വശം ഇപ്പോ തകർന്നു വീഴുമെന്ന നിലയിൽ നിൽക്കുന്ന പാറക്കൂട്ടങ്ങളും ആണ്. ആ കൂറ്റൻ പാറകൾക്ക് ബസ്സിനേക്കാൾ വലുപ്പം കാണും, അതെങ്ങാനും ഒന്ന് വീണാൽ തീർന്നു.വീതി കുറഞ്ഞ റോഡിലൂടെ ബസ് കുന്നിൻ മുകളിലേക്ക് വട്ടം കറങ്ങി ഉയരങ്ങളിലേക്ക് നീങ്ങിക്കോണ്ടിരുന്നു.ബസ് മുമ്പോട്ട് പോകുന്തോറും കാഴ്‌ച്ചയുടെ ഭംഗി കൂടി കൊണ്ടിരിക്കാണ്.. ഇത് വരേയും ഇത് പോലെയൊരു യാത്രയോ, കാഴ്ചകളോ കണ്ടിട്ടില്ലാത്ത കണ്ണിന് കുളിർമ നിറഞ്ഞ യാത്ര..
അടുത്ത സ്റ്റോപ്പ് രുദ്ര പ്രയാഗിലാണ്. കേദാർനാഥ് സ്ഥിതി ചെയ്യുന്നത് രുദ്രപ്രയാഗ് ജില്ലയിലാണ്. കാഴ്‌ച്ചയിൽ ഒരു ചെറിയ ടൗൺ, കുന്നിൻ മുകളിൽ കെട്ടിപ്പൊക്കിയ കുറച്ചു വീടുകളും, കടകളുമുള്ള ഒരു ടൗൺ.. അത്യാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങി ഗൗരിക്കുണ്ടിലേക്ക് യാത്ര നീങ്ങി. ഒന്നര മണിക്കൂർ ശേഷം വണ്ടി രാംപൂർ എന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും വണ്ടികളുടെ ഒരു നീണ്ട നിര ഞങ്ങൾക്ക് മുമ്പിൽ കാണാം. എന്താണെന്നറിയാൻ വണ്ടിയിൽ നിന്നിറങ്ങി തിരക്കിയപ്പോൾ കാലാവസ്ഥ വ്യതിയാനം കാരണം കേദാർനാഥ് ക്ഷേത്രം 2 ദിവസത്തേക്ക് അടച്ചു എന്ന് അറിഞ്ഞത്.വണ്ടിയിൽ ഉള്ളവർ എല്ലാവരും റൂമുകൾ തപ്പി നടന്നു തുടങ്ങി.ഇനിയെന്ത് ചെയ്യണം എന്നാലോചിച്ച് നിന്ന ഞങ്ങൾക്ക് 2 ദിവസം നിൽക്കണം എന്നതിനേക്കാൾ ബാധിക്കുന്ന മറ്റൊരു വിഷയം ഈ കാലാവസ്ഥയിൽ റിസ്ക് എടുത്ത് നിൽക്കുക എന്നതായിരുന്നു. ഹിമാലയ യാത്രകളിൽ പൊതുവെ എപ്പോ വേണെമെങ്കിലും മാറുന്ന കാലാവസ്ഥകൾ ആണെന്ന് മുൻപ് വായിച്ചിരുന്നു. പരിചയമില്ലാത്ത മഴയും, മഞ്ഞും കലർന്ന കാലാവസ്ഥ. -5 ഡിഗ്രി സെൽഷ്യസ് ആണ് ക്ലൈമറ്റ്. വാർത്തകളിലെല്ലാം ഹരിദ്വാറിലും, ഋഷികേശിലും, ബദ്രിനാഥിലും വെള്ളം കയറിയതും, അപകടങ്ങളും മാത്രം. ഒന്നും വീട്ടിൽ ആരേയും അറിയിക്കാതെ ഞങ്ങൾ രണ്ടും കൽപ്പിച്ച് അവിടെ റൂം എടുത്ത് നിന്നു. എന്തായാലും കേദാർനാഥ് കയറിട്ടേ തിരിച്ചു മടക്കമുള്ളൂ.
രണ്ട് ദിവസത്തിന് ശേഷം കാലാവസ്ഥ മാറി ക്ഷേത്രം തുറന്നു..നാഗ്പൂരിൽ നിന്ന് ഞങ്ങളുടെ കൂടെ ബസ്സിൽ ഉണ്ടായിരുന്ന പ്രദീപ് ഭയ്യാ ഫോൺ വിളിച്ച് പുലർച്ചെ തന്നെ ഞങ്ങളോട് വേഗം റെഡി ആയി ഇറങ്ങാൻ പറഞ്ഞു, ട്രക്കിംഗ് ആരംഭിക്കാൻ ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് നിന്ന് ഗൗരികുണ്ടിലേക്ക് 7 കി.മീ ഉണ്ട്. 2 കി.മീ നടന്ന് സോൻപ്രയാഗിൽ ചെന്നാൽ ഗൗരികുണ്ടിലേക്ക് 50 രൂപ കൊടുത്താൽ ജീപ്പിൽ ഗൗരികുണ്ടിലേക്ക് കൊണ്ടെന്നാക്കും. സമയം 4.30 ആയി ഒട്ടും സമയം കളയാതെ നേരെ നടന്ന് സോൻ പ്രയാഗിൽ ചെന്നപ്പോൾ നീണ്ടനിരയുടെ മറ്റൊരു ക്യൂ. രജിസ്ട്രേഷൻ ചെയ്യണം എന്ന് പറഞ്ഞ് കൊണ്ട് 2 മണിക്കൂറോളം അവിടേയും കളഞ്ഞ്, 6.30 ആയി ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ. ഇതെല്ലം കഴിഞ്ഞു ജീപ്പിനു വേണ്ടി പുറത്ത് പൊരിഞ്ഞ അടിയും. അരമണിക്കൂറോളം കാത്ത് നിന്നു, ജീപ്പ് കിട്ടുന്ന രക്ഷയില്ല എന്ന് മനസിലായപ്പോൾ ഇനിയും സമയം കളയുന്നതിനേക്കാൾ നല്ലത് പതുക്കെ നടക്കുന്നതാണ് എന്ന് തോന്നി. ട്രെക്കിങ്ങ് തുടങ്ങുന്ന ഗൗരികുണ്ട് എത്താറായി എന്ന് സൂചിപ്പിക്കുന്ന പച്ച നിറമുള്ള ഒരു ബോർഡ് ഞങ്ങൾ കണ്ടു. കേദാർനാഥിലേക്ക് 16 കിലോമീറ്റർ എന്നായിരുന്നു ആ ബോർഡിൽ. ചെറിയൊരു ഗലിയുടെ ഉള്ളിലൂടെ കുന്നിൻ മുകളിലേക്ക് യാത്ര തുടങ്ങി. കാൽനടയായി മാത്രം അല്ലാതെ പോവാൻ കുതിരയും, കഴുതയും, കൊട്ടയിൽ ചുമന്നു പോവുന്നവരെല്ലാം അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ കാൽനടയായ് പോകാൻ തീരുമാനിച്ചു. പകുതിക്ക് വച്ച് ഒരു ദണ്ഡയും വാങ്ങി കൊണ്ട് ചുറ്റും പച്ചപ്പണിഞ്ഞ മലഞ്ചരിവിലൂടെ നടന്നു.
മലയുടെ മുകളിൽ നിന്ന് ചെറിയ നൂൽ പോലെ വെള്ളച്ചാട്ടം വീഴുന്നത് കാണാം. പതുക്കെ ഇരുന്ന് ഇരുന്ന് കുത്തനെയുള്ള മല ഞങ്ങൾ കയറി തുടങ്ങി. കൊണ്ട് വന്ന വെള്ളം കഴിഞ്ഞപ്പോൾ അടുത്ത കണ്ട പാറയിൽ നിന്ന് ഒഴുകിയെത്തിയ ചെറുവെള്ളച്ചാട്ടത്തിൽ നിന്ന് കുപ്പി നിറച്ചു. അങ്ങനെ നടന്നും വിശ്രമിച്ചും ഒരു 5 കി.മീറ്ററോളം നടന്ന് കയറിയപ്പോഴേക്കും ആകാശത്തോളം മുട്ടി മഞ്ഞ് പുതച്ച അവളെ ഞങ്ങൾ കണ്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി റൂമിലെ ബാൽക്കണിയിൽ ഇരുന്ന് ഞങ്ങൾ നോക്കിയവൾ. വീണ്ടും എന്നിലെ ക്യാമറമാൻ ഉണർന്നു. കുറച്ച് ചിത്രങ്ങൾ പകർത്തി, യാത്ര തുടങ്ങാൻ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു മലയാളിയെ കണ്ടത് കോഴിക്കോട് നിന്ന് വന്ന അജയ് ചേട്ടൻ. കുറച്ച് നേരം സംസാരിച്ച് ഞങ്ങൾ യാത്ര തുടങ്ങി. 3 കി.മീ നടന്ന് കഴിഞ്ഞപ്പോൾ വിശപ്പ് വന്ന് തുടങ്ങി. നമ്മുടെ നാട്ടിൽ കിട്ടുന്ന പോലെ ചോറും ഒന്നും അവിടെ കിട്ടില്ല. മാഗി അല്ലെങ്കിൽ ആലു പറാത്ത, ഇത് രണ്ടും മാത്രമേ ഇവിടെ കിട്ടുകയുള്ളൂ. ഒരു നേപ്പാളിയുടെ ചെറിയൊരു ദൂഖാൻ കണ്ട് അവിടെ നിന്ന് നല്ല സ്പൈസി ആയ രണ്ട് മാഗി വാങ്ങി ഞങ്ങൾ കഴിച്ചു. ഇനിയെത്ര ദൂരം ഉണ്ടെന്ന് ചോദിച്ച് പതുക്കെ കയറി. 8 കി.മീ മാത്രമേ ഇത് വരെ ആയിട്ടുള്ളു. ബീംബാലി എന്ന ഒരു മല കഴിഞ്ഞ് ഇനി അടുത്ത മലയിലേക്ക് കയറണം. അവിടെ ആർമി നിർമിച്ച ഒരു ഇരുമ്പ് പാലമുണ്ട്. അതിനടുത്ത് കഴിഞ്ഞ പ്രളയത്തിൽ തകർന്ന പഴയ പാലത്തിന്റെ അവശിഷ്ടങ്ങളും കാണാം.
പാലം കടന്നു വീണ്ടും കയറിതുടങ്ങിയ ഞങ്ങളെ അടുത്തതായി വരവേൽക്കുന്നത് വയനാടൻ ചുരം പോലെ തോന്നുന്ന 40,50 ഓളം കുത്തനെയുള്ള സ്ലൈഡുകളായിരുന്നു. ഓരോന്നും 70 ഡിഗ്രി ചെരുവിലാണ് നിൽക്കുന്നത്. പതിയെ അതെല്ലാം കടന്ന് 10 – 12 കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും കാലാവസ്ഥയെല്ലാം മാറി. പിന്നിലും മുന്നിലും പെട്ടെന്ന് കോടയെല്ലാം വന്ന് മൂടി. കണ്ണ് പോലും മറയ്‌ക്കുന്ന കോട, കുറച്ചു കഴിഞ്ഞപ്പോൾ വെയിൽ ഒക്കെ പോയി പെട്ടെന്ന് ആയിരുന്നു മഴ വന്നത്. വെറും മഴയല്ല കൂടെ ആലിപ്പഴവും പെയ്യാൻ തുടങ്ങി. തൊട്ടടുത്തു കണ്ട അടുത്തുള്ള ചെറിയ ഷെഡിലേക്ക് ഞങ്ങൾ കയറിനിന്നു. ട്രെക്കിങ്ങ് തുടങ്ങുമ്പോൾ തന്നെ താമസിച്ചിരുന്ന ഹോട്ടലിലെ പയ്യൻ ഞങ്ങളോട് പറഞ്ഞിരുന്നു എപ്പോ വേണമെങ്കിലും മുകളിൽ കാലാവസ്ഥകൾ മാറും. ഒരു ജോഡി ഷൂ , മഴക്കോട്ട്, ആവശ്യത്തിന് മരുന്നുകൾ എല്ലാം കൈയിൽ കരുതാൻ പറഞ്ഞിരുന്നു. കൈയിൽ കരുതിയിരുന്ന മഴക്കോട്ട് എടുത്തിട്ട് കൊണ്ട് വീണ്ടും യാത്ര തുടങ്ങി. ആദ്യമായാണ് -5 ഡിഗ്രിയിൽ ഒക്കെ നിൽക്കുന്നത്. കൈയും ഷൂവിലെ സോക്സും എല്ലാം നനഞ്ഞ് കാലും വിറക്കാൻ തുടങ്ങി. മൂക്കും കൂടി അടഞ്ഞതോടെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടായി തുടങ്ങി. വളരെ ബുദ്ധിമുട്ടി അടുത്തൊരു ചായക്കട കണ്ട് പിടിച്ച് ഒരു ചൂടു ചായയും, മാഗിയും കഴിച്ച്. ചൂടുള്ള മാഗി നേരെ വായിൽ വയ്‌ക്കുമ്പോൾ പോലും ചൂടറിഞ്ഞില്ല. അത്രയും തണുത്തു പോയി.
ഞങ്ങൾ ചായ കൂടി കുടിച്ച് തണുപ്പിന് കുറച്ചൊരു അയവ് വന്നപ്പോൾ യാത്ര തുടർന്നു, രണ്ടര കിലോമീറ്റർ കൂടി നടന്നാൽ ബേസ് ക്യാമ്പ് എത്തും അവിടെ നിന്നും രണ്ടര കിലോമീറ്റർ ഉണ്ട് കേദാർനാഥ് ക്ഷേത്രത്തിലേക്ക്. 6 മണി ആയപ്പോൾ ഞങ്ങൾ ബേസ് ക്യാമ്പിൽ എത്തി. ഇരുട്ടാണ് ചുറ്റും തണുപ്പാണേൽ സഹിക്കാൻ പറ്റാത്ത വിധം കൂടുകയാണ്. എങ്ങനെ എങ്കിലും റൂം എടുക്കണം. മുൻ ദിവസങ്ങളിൽ റൂം കിട്ടാതെ തണുപ്പിൽ കിടന്ന് 2 പേർ മരിച്ച കാര്യം കൂടി അറിഞ്ഞപ്പോൾ ഉള്ളിലെ ഭയം കൂടി. ചോദിച്ച ഇടങ്ങളിൽ എല്ലാം എല്ലാ റൂം എല്ലാം മുൻകൂട്ടി ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു. നാഗ്പൂരിൽ നിന്ന് വന്ന ഭയ്യയെ വിളിച്ചു റൂം കിട്ടാത്ത കാര്യം പറഞ്ഞപ്പോൾ അയാൾ ക്ഷേത്രത്തിൽ ഇപ്പോൾ ആരതി തുടങ്ങും എന്നും അവിടേക്ക് വരാനും പറഞ്ഞു. റൂം കിട്ടാത്തത് ഒരു ടെൻഷൻ ആയി മനസ്സിൽ നിൽക്കുന്ന കാരണം ആരതി നടക്കുന്നത് ഒന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. നാഗ്പൂരിലെ പ്രദീപ് ഭയ്യയെ തേടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാണ് കാവി വേഷധാരിയായ ഒരു ബാബ വന്നു നെറ്റിയിൽ കുങ്കുമം തൊട്ട് തന്നത്. അപ്പോഴാണ് ആരതിയും, ക്ഷേത്രവും എല്ലാം ഞാൻ ശ്രദ്ധിക്കുന്നത്. ഈയൊരു ക്ഷേത്രം കാണാൻ വേണ്ടിയാണു ഇത്രയും ദൂരം താണ്ടി വന്നത്.ലൈറ്റ് കൊണ്ട് അലങ്കരിച്ചിരുന്നത് എല്ലാം ഇത്രയും നാൾ വീഡിയോയിൽ മാത്രം ആണ് കണ്ടിരുന്നത് ഇന്നത് നേരെ കണ്ടിട്ട് പോലും അതിന്റെ ഭംഗി പോലും ഞാൻ ആസ്വദിക്കുന്നില്ല ല്ലോ.ആരതി കഴിയുന്നത് വരെ ഞാൻ അതെല്ലാം നോക്കി അവിടെ നിന്നു.. ഫോട്ടോയും വീഡിയോയും ഫോണിൽ പകർത്തി. ഫോണിൽ ആണേൽ ഇപ്പോ നെറ്റും കിട്ടുന്നില്ല.
ആരതിയെല്ലാം കഴിഞ്ഞ് ഞങ്ങൾ വീണ്ടും റൂം അന്വേഷിച്ച് നടന്നു. ചിലർ പുറത്ത് വിറക് കത്തിച്ച് ഇരിക്കാൻ പറഞ്ഞു.. ചിലർ ഞങ്ങൾ പറഞ്ഞത് ഒന്നും കേൾക്കാൻ കൂടെ നിന്നില്ല. അവസാനം ഒരു ബാബയോട് അറിയാവുന്ന ഹിന്ദിയും ഇംഗ്ലീഷും ഒക്കെ വച്ച് കരഞ്ഞു പറഞ്ഞു. “ഈ തണുപ്പ് സഹിക്കാൻ വയ്യ, ഞങ്ങൾ കേരളത്തിൽ നിന്നാണ് വരുന്നത് ഇത് പോലെ തണുപ്പ് ആദ്യമായാണ് അനുഭവപ്പെടുന്നത് ഞങ്ങൾക്ക് ഇത് വരെ റൂം ഒന്നും കിട്ടിയില്ല ഞങ്ങളെ സഹായിക്കണം” അങ്ങനെ ആ നല്ല മനുഷ്യന്റെ കരുണയോടെ ക്ഷേത്രത്തിന് അടുത്ത് തന്നെ ഒരു റൂം ലഭിച്ചു. ആരോ മുമ്പ് ബുക്ക് ചെയ്ത റൂം ആയിരുന്നു അവർ അടുത്ത ദിവസമേ വരൂ അതുകൊണ്ട് ഇവിടെ ഈ രാത്രി കിടന്നോളാൻ പറഞ്ഞു. ഒരു ദിവസത്തേക്ക് പൈസ കൂടുതൽ ആയിരുന്നു, എങ്കിലും ഇന്നീ രാത്രി വേറെ ഒരു റൂം കിട്ടില്ല എന്ന് അറിയുന്നത് കൊണ്ട് ഒന്നും പറയാതെ പറഞ്ഞ പൈസ കൊടുത്ത് റൂമിൽ കയറി. ചെറുതായൊന്നു റേഞ്ച് കിട്ടിയപ്പോൾ വീട്ടിലേക്കു വിളിച്ചു കിടന്നു. നേരത്തെ എഴുന്നേൽക്കണം എന്നാലെ ദർശനം കഴിഞ്ഞ് നേരത്തെ ഇറങ്ങാൻ പറ്റുകയുള്ളു.
കാലത്ത് എഴുന്നേറ്റപ്പോൾ തന്നെ 6.50 ആയി. 8 മണിക്ക് ക്ഷേത്രത്തിന് മുമ്പിൽ എത്തിയപ്പോഴേക്കും ദർശനത്തിന് ഉള്ള ക്യൂ ഒന്നര കിലോമീറ്റർ ദൂരം എത്തിയിരുന്നു. ഒട്ടും വൈകാതെ ക്യൂവിൽ നിന്നു, ക്യൂ എന്നത് പണ്ടുമുതലേ ഇഷ്ടമില്ലാത്ത ഞാൻ, ഈ യാത്ര തുടങ്ങിയ ദിവസം മുതൽ ക്യൂ മാത്രമേ ഉള്ളു. ഇത്രത്തോളം ക്ഷമ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല അഞ്ചര മണിക്കൂറോളം നീണ്ടു നിന്ന ക്യൂവിലൂടെ ഞങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ചു.. 2 മണിക്കാണ് ക്ഷേത്രം അടക്കുന്നത് 1.30 ആയപ്പോഴേക്കും ഞങ്ങൾക്ക് മഹാദേവ സ്വയംഭൂ ലിംഗം ദർശിക്കാൻ കഴിഞ്ഞു. ഒരൊറ്റ നോട്ടമേ കാണാൻ കഴിഞ്ഞുള്ളൂ.പുറത്ത് വന്ന് ചുറ്റും മഞ്ഞ് പുതച്ച് മലനിരകിൾക്കിടയിൽ നിൽക്കുന്ന ക്ഷേത്രത്തെ കൺകുളിർക്കെ ഞാൻ നോക്കി. 2013ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ കേദാർനാഥ് താഴ്വാരം അടക്കം, ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായതെല്ലാം വാർത്തകളിൽ കണ്ടത് ഞാൻ ഓർക്കുകയാണ്. അന്ന് ഉണ്ടായ മഹാപ്രളയത്തിൽ ഗ്രാമീണരും തീർത്ഥാടകരുമടക്കം അനേകായിരം മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടു. ക്ഷേത്രത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളും കച്ചവടകേന്ദ്രങ്ങളും ഹോട്ടലുകളും തകർന്നടിഞ്ഞ് ഒലിച്ചുപോയി. എന്നാൽ ആ മഹാപ്രളയത്തിൽ ക്ഷേത്രത്തിനു കാര്യമായ കേടുപാടുകൾ സംഭവിക്കാതെ നിലനിന്നത് ഇന്നും അവിടെ വരുന്ന എല്ലാ ഭക്തർക്കും അത്ഭുതമാണ്. ക്ഷേത്രം മാത്രമായിരുന്നില്ല മഹാദേവന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തനും ഭൂതഗണവുമായ നന്ദിയും ഒരു പോറലുമില്ലാതെ ക്ഷേത്രത്തിന് മുന്നിലുണ്ട്. ഇന്ന് കേദാർനാഥിൽ തീർത്ഥാടകർക്കു താമസത്തിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. ആദിശങ്കരാചാര്യരുടെ സമാധിയും ക്ഷേത്രത്തിനു പുറകിലായി സമാധി മണ്ഡപവും അതിനുള്ളിൽ നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത ശ്രീശങ്കര പ്രതിമയും ഉണ്ട്.
കണ്ട് കൊണ്ട് ഇനിയും വീണ്ടും വരും എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് 2 മണിക്ക് തന്നെ മലയിറങ്ങാൻ തുടങ്ങി. കയറിയതിനേക്കാൾ വേഗത്തിൽ ഞങ്ങൾ ഇറങ്ങാൻ തുടങ്ങി 12 മണിക്കൂറോളം എടുത്ത് കയറിയ ഞങ്ങൾ 6 മണിക്കൂർ കൊണ്ട് ഞങ്ങള് താഴെ ഇറങ്ങി.. 8 മണി ആയപ്പോഴേക്കും താഴെ ഗൗരിക്കുണ്ടിൽ എത്തി.അവിടേയും ഞങ്ങളെ കാത്ത് ജീപ്പിനായുള്ള ക്യൂ.പതിയെ പതിയെ ക്യൂ നിന്ന് ജീപ്പിൽ കയറിസോൻപ്രയാഗിലേക്കും. അവിടെ നിന്ന് 2 കിലോമീറ്റർ ദൂരെ ഞങ്ങൾ താമസിച്ചിരുന്ന സീതാപൂരിലെ ലോഡ്ജിലേക്ക് നടന്നു. തളർച്ചയൊക്ക ഉണ്ടെങ്കിലും പലരും ആദ്യമായും, രണ്ടാമതായും, മൂന്നാമതായും ശ്രമിച്ചിട്ടും നടക്കാത്ത ആ ദർശനം.2 ൽ കൂടുതൽ ദിവസം റൂമെടുത്ത് താമസിച്ചും, മഴയായും, മഞ്ഞായും വന്ന പരീക്ഷണങ്ങളെ ഹരഹര മഹാദേവ വിളിച്ച് കയറി ചെന്നതിലെ ആനന്ദം ഇപ്പോഴും മാറിയിട്ടില്ല. ഈ ഒരു യാത്ര ഒരിക്കലും മറക്കില്ല ..ഹിമാലയൻ ട്രക്കിംഗ് അതൊരു അനുഭവമാണ്. “കേദാർനാഥ്” ഭൂമിയിലൊരു ശിവലോകമുണ്ടെങ്കിൽ അത് നീയാണ്, ഭൂമിയിലെ ഈ ശിവലോകം കാണാത്തവർ അടുത്ത വർഷം പോയി കാണുക.
എഴുതിയത് ടി യു ശ്രീമോൻ
ഫോൺ 8129140059
Comments