തിരുവനന്തപുരം: ആർഷയോട് മാദ്ധ്യമങ്ങൾ മാപ്പ് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍. വേട്ടയാടിയിട്ടും പിടിച്ചുനിന്ന ആളാണ് പി.എം ആർഷോ എന്നും വ്യാജ രേഖ കേസിലെ പ്രതി നിഖിൽ തോമസിന് വേണ്ടി ശുപാർശ ചെയ്തതിൽ തെറ്റില്ല എന്നും എ.കെ ബാലൻ ന്യായീകരിച്ചു. എസ്എഫ്ഐ എന്നത് ഒരു വികാരമാണ്. തെറ്റ് പറ്റിയാൽ പാർട്ടി തിരുത്താറുണ്ട്. എം.വി ഗോവിന്ദന്റെ തറവാടിത്തം നൂറ് ജന്മം എടുത്താലും ആർക്കും സ്വന്തമാക്കാൻ കഴിയില്ല എന്നും എ.കെ ബാലൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘എസ്എഫ്‌ഐ രൂപീകരിച്ചതു മുതൽ ഇന്നേവരെ ഇത്തരത്തിൽ ഒരു ആരോപണം ഉണ്ടായിട്ടില്ല. നിഖിലിനെതിരെ നടപടി എടുത്തിട്ടുണ്ട്. ഇതിനപ്പുറം എസ്എഫ്‌ഐയ്‌ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. നിഖിലിന് വേണ്ടി ശുപാർശ ചെയ്തതിൽ തെറ്റില്ല. എല്ലാ മാനേജ്മെന്റ് സീറ്റിലും ശവുപാർശ ചെയ്തത് തന്നെയാണ് പ്രവേശനം ലഭിക്കുന്നത്. എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയെ നിങ്ങൾ വേട്ടയാടിയിരുന്നു. ആ കുട്ടി പിടിച്ചു നിന്നില്ലേ. ഒരു ക്ഷമാപണം മാദ്ധ്യമങ്ങൾ നടത്തേണ്ടേ. കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റിയും എസ്എഫ്‌ഐയുടെ കീഴിലാണ്. എല്ലായിടത്തും വിജയിക്കുന്ന സംഘടനയാണ് എസ്എഫ്ഐ. ഇടതുപക്ഷ കൂടുംബങ്ങളിൽ നിന്നു മാത്രമല്ല, അല്ലാത്ത കുടുംബങ്ങളിൽ നിന്നും ധാരാളം വിദ്യാർത്ഥികൾ ആകർഷിക്കപ്പെടുന്ന ഒരു സംഘടനയാണ് എസ്എഫ്‌ഐ’.
‘എസ്എഫ്ഐ എന്നത് ഒരു വികാരമാണ്. എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. തിരുത്തൽ നടപടികൾക്ക് വിധേയമാകുന്ന പാർട്ടിയാണിത്. പിന്നെ, ഗോവിന്ദൻ മാഷിനെതിരായി നടന്ന ആക്രമണം. അതിന് മറുപടി അർഹിക്കുന്നില്ല. തറവാടിത്തം ഇല്ലാത്തവൻ എന്നാണ് ഗോവിന്ദൻ മാഷിനെ കെ.സുധാകരൻ വിളിച്ചത്. ആരും ആ വാചകത്തെ പ്രാധാന്യത്തോടു കൂടി കാണുന്നില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വലിയ ഒരു നേതാവാണ് ഗോവിന്ദൻ മാഷ്. ചരിത്രം ഗോവിന്ദൻ മാഷിന് വലിയ ഒരു സ്ഥാനം നൽകും. നാടുവാഴി തറവാടിത്തം അദ്ദേഹത്തിനില്ല. തൊഴിലാളി വർഗ തറവാടിത്തമാണ് ഗോവിന്ദൻ മാഷിനുള്ളത്. ഗോവിന്ദൻ മാഷിന്റെ തറവാടിത്തം നൂറ് ജന്മം കഴിഞ്ഞാലും ആർക്കും ലഭിക്കില്ല’- എന്ന് എ.കെ ബാലൻ പറഞ്ഞു.
Comments