വാഷിംഗ്ടൺ: അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന സന്ദർശനം തുടരുകയാണ്. ന്യൂയോർക്കിൽ നടന്ന മെഗാ യോഗാ സെഷന് പിന്നാലെ വാഷിംഗ്ടണ്ണിലേക്ക് തിരിച്ച പ്രധാനമന്ത്രി വൈറ്റ് ഹൗസിലെത്തി പ്രസിഡന്റ് ജോ ബൈഡനുമായും പ്രഥമ വനിത ജിൽ ബൈഡനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യൻ – അമേരിക്കൻ സമൂഹത്തിന്റെ വൻ ജനാവലിയായിരുന്നു വൈറ്റ് ഹൗസിന് മുന്നിൽ മോദിയെ വരവേറ്റത്. നരേന്ദ്രമോദിയെ സ്വാഗതം ചെയ്യാനെത്തിയവരിൽ അമേരിക്കയുടെ കാപെല്ലാ ഗ്രൂപ്പുമുണ്ടായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിക്ക് വേണ്ടി സംഘം അവതരിപ്പിച്ച സംഗീതവിരുന്നും ഏറെ ശ്രദ്ധേയമായി.
ഇന്ത്യ കണ്ട എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ദിൽസേയിലെ സൂപ്പർഹിറ്റ് ഗാനം ‘ഛയ്യ ഛയ്യ’ ആയിരുന്നു കാപെല്ലാ ഗ്രൂപ്പ് വൈറ്റ് ഹൗസിന് മുന്നിൽ നരേന്ദ്രമോദിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി അവതരിപ്പിച്ചത്. അമേരിക്കൻ കാപെല്ലാ ഗ്രൂപ്പായ പെൻ മസാലയുടേതായിരുന്നു പ്രകടനം. 1996ൽ പെൻസിൽവാനിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ രൂപീകരിച്ച കാപ്പെല്ലാ ഗ്രൂപ്പാണ് പെൻ മസാല. പോപ് സംഗീതത്തിലും ദക്ഷിണേഷ്യൻ സംഗീതത്തിലുമാണ് ഈ കാപ്പെല്ലാ ഗ്രൂപ്പ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. വൈറ്റ് ഹൗസിന് മുമ്പിൽ തടിച്ചുകൂടിയ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് പെൻ മസാലയുടെ ‘ഛയ്യ ഛയ്യ’ സംഗീത വിരുന്ന് മോദിയുടെ സാന്നിധ്യത്തിൽ ഇരട്ടി മധുരമേകി.
ഇന്ത്യൻ-യുഎസ് ദേശീയ പതാകകൾ കൈകളിലേന്തിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ ജനങ്ങൾ ഒത്തുകൂടിയത്. അവർ മോദി-മോദി എന്നുറക്കെ വിളിച്ചുകൊണ്ടിരുന്നു. “നിരവധി രാജ്യങ്ങളിലെ പ്രസിഡന്റുമാർ അമേരിക്കയിലെത്താറുണ്ട്. അവരെ സ്വീകരിക്കാൻ ജനങ്ങൾ തടിച്ചുകൂടുന്നതും പതിവാണ്. എന്നാൽ ഇത്രയും വലിയ ജനക്കൂട്ടം മറ്റൊരു നേതാവിന് വേണ്ടിയും ഒത്തുകൂടിയിട്ടില്ലെന്നായിരുന്നു മോദിയെ സ്വീകരിക്കാനെത്തിയ ഇന്ത്യൻ അമേരിക്കനായ സ്ത്രീ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. നരേന്ദ്രമോദിക്ക് ലഭിച്ച വൻ വരവേൽപ്പിന് അദ്ദേഹം യുഎസ് പ്രസിഡന്റിനോട് നന്ദിയറിയിക്കുകയും ചെയ്തിരുന്നു. 140 കോടി ഭാരതീയർക്ക് ലഭിച്ച അംഗീകാരമാണ് തനിക്ക് ലഭിച്ച ഈ സ്വീകരണമെന്നായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകൾ.
Comments