ഇന്നേക്ക് ഇന്ത്യയൊരു ഐ.സി.സി കിരീടം സ്വന്തമാക്കിയിട്ട് 10 വർഷം തികയുന്നു. ബിർമിംഗാമിൽ ധോണിയുടെ ക്യാപ്റ്റൻ സിയിൽ ഇന്ത്യ കപ്പുയർത്തുമ്പോൾ ടീമിലുണ്ടായിരുന്നവരിൽ പലരും ഇന്ന് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ മാത്രം ഒതുങ്ങിപ്പോയി. നായകൻ ധോണി ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ഇപ്പോഴും നായകനായി തുടരുന്നുണ്ടെങ്കിലും അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞിട്ട് വർഷങ്ങളായി. 2013ലെ വിജയം ഇന്ത്യ ചരിത്രതാളുകളിൽ തങ്കലിപികളിൽ ഏഴുതി ചേർത്തു. ഇതിന് ശേഷം ഐ.സി.സി ടുർണമെന്റുകളിലെ കലാശ പോരാട്ടങ്ങളിൽ ഇന്ത്യയ്‌ക്ക് എപ്പോഴും കാലിടറി. അതിന് ഇപ്പോഴും മാറ്റമില്ല.
താരസമ്പന്നമായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് ബാറ്റ് ചെയ്യാനായിരുന്നു വിധി. കോരിച്ചൊരിയുന്ന മഴകാരണം ഏകദിനമായിരുന്ന മത്സരം 20 ഓവറാക്കി ചുരുക്കേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തകർച്ചയോടെയാണ് മത്സരം ആരംഭിച്ചത്. ധോണിയും രോഹിത്തുമടക്കമുള്ള ആറുപേർ രണ്ടക്കം കാണാതെ കൂടാരം കയറി. 65 റൺസിൽ 5 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ കരകയറ്റിയത് 43 റൺസെടുത്ത കോലിയുടെയും 33 റൺസെടുത്ത ജഡേജയുടെയും 31 റൺെസെടുത്ത ധവാന്റെയും പ്രകടനമായിരുന്നു. ഇംഗ്ലണ്ടിന് നൽകിയതാകട്ടെ 120 പന്തിൽ 130 എന്ന താരതമ്യേന കുഞ്ഞൻ വിജയലക്ഷ്യം. ആരാധകരടക്കം തോൽവി ഉറപ്പിച്ച നിമിഷം.
പക്ഷേ അങ്ങനെയൊന്നും വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ധോണി ഇറങ്ങിയത് ഉറച്ച തീരുമാനവുമായിട്ടായിരുന്നു. ഇംഗ്ലണ്ടിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. സ്‌കോർ ബോർഡിൽ മൂന്ന് റൺസാകുമ്പോൾ ക്യാപ്റ്റൻ അലിസ്റ്റർ കുക്കിനെ അശ്വിൻ പുറത്താക്കിയിരുന്നു. ട്രോട്ടും, ബെല്ലും അടക്കമുള്ളവർ പെട്ടെന്ന് കൂടാരം കേറിയെങ്കിലും മോർഗനും ബെപ്പാരയും ഇന്ത്യയ്‌ക്ക് ഭീഷണിയായി കൂട്ടുകെട്ടു പടുത്തുയർത്തി. ഏതുവിധേനയും കൂട്ടുകെട്ട് പൊളിക്കാൻ ധോണി 18ാം ഓവറിൽ കൊണ്ടുവന്നതാകട്ടെ ആദ്യ ഓവറുകളിൽ തല്ലുവാങ്ങിയ ഇഷാന്ത് ശർമ്മയെ. കമേന്റർമാരടക്കം നീക്കത്തെ വിമർശിച്ചു. എന്നാൽ കളത്തിൽ മറ്റൊന്നായിരുന്നു സംഭവിച്ചത്.
അടുത്തടുത്ത പന്തുകളിൽ ഇരുവരെയും അശ്വിന്റെ കൈകളിലെത്തിച്ച് ക്യാപ്റ്റന്റെ നീക്കത്തിന് ഇഷാന്ത് നൂറു ശതമാനവും നീതി പുലർത്തി. അടുത്ത ഓവറിൽ ജഡേജ അപകടകാരിയായ ബട്‌ലറെ പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു. അവസാന ഓവറിൽ 14 റൺസ് വേണ്ടപ്പോൾ ധോണി പന്തേൽപ്പിച്ചത് അശ്വിനെ 9 റൺസ് മാത്രം വിട്ടുനൽകി ഇന്ത്യയ്‌ക്ക് വിജയവും കിരീടവും സമ്മാനിക്കുന്ന പ്രകടനവുമായിരുന്നു അശ്വിന്റെ വിരലിൽ നിന്നുണ്ടായത്. രവീന്ദ്ര ജഡേജ കളിയിലെ മികച്ച താരമായപ്പോൾ ധവാൻ ടൂർണമെന്റിലെ താരമായി.വിജയത്തോടെ ഐസിസിയുടെ മൂന്ന് ട്രോഫികളും സ്വന്തമാക്കുന്ന ക്യാപ്റ്റനുമായി ധോണി.
Comments