എറണാകുളം: വ്യാജരേഖ കേസിലെ പ്രതി കെ വിദ്യയുടെ ഫോൺ അന്വേഷണസംഘം പരിശോധിച്ചു. വ്യാജ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. എന്നാൽ ഇമെയിൽ ഉൾപ്പെടെയുള്ള വിവിരങ്ങൾ ഫോണിൽ നിന്ന് നീക്കം ചെയ്ത നിലയിലാണ്. ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ അന്വേഷണസംഘം സൈബർ വിദഗ്ദരുടെ സഹായം തേടിയിട്ടുണ്ട്.
കെ വിദ്യയുടെ വ്യാജരേഖ കേസിലെ പ്രധാന തെളിവാണ് അട്ടപ്പാടി കോളേജിൽ വിദ്യ നൽകിയ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്. എന്നാൽ ഇതിന്റെ ഒറിജിനൽ അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ വ്യാജരേഖയായ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിൽ ഉണ്ടായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
അറസ്റ്റിലായ രണ്ടാം ദിവസവും പോലീസിന്റെ ചോദ്യം ചെയ്യലിൽ ആരോ പഠിപ്പിച്ചുകൊടുത്തത് പോലെയാണ് വിദ്യ നൽകുന്ന മൊഴികൾ. പോലീസിനോട് ഇന്നും താൻ വ്യാജരേഖ സമർപ്പിച്ചിട്ടില്ലെന്നും അട്ടപ്പാടി കോളേജിലെ പ്രിൻസിപ്പൽ ഗൂഡാലോചന നടത്തിയതായും ആവർത്തിച്ചു. മഹാരാജാസ് കോളേജിലെ അദ്ധ്യാപകരിൽ ചിലരുടെ പ്രേരണയിലാണ് പ്രിൻസിപ്പൽ താൻ വ്യാജരേഖ ചമച്ചു എന്ന് പ്രചരിപ്പിച്ചത്. മറ്റാരോ കൈമാറിയ രേഖകൾ തന്റെതെന്ന പേരിൽ ഫയലിൽ സൂക്ഷിച്ച് തന്നെ പ്രതിക്കൂട്ടിലാക്കിയെന്നും പ്രിൻസിപ്പലിനോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചാൽ തനിക്കെതിരായ ഗൂഢാലോചന പുറത്താവും എന്നും വിദ്യ പറഞ്ഞു.
അട്ടപ്പാടിയിലെ വിവാദത്തിന് പിന്നാലെ കരിന്തളത്തും താൻ വ്യാജരേഖ സമർപ്പിച്ചു എന്ന് ബോധപൂർവ്വം പ്രചരിപ്പിച്ചു. നോട്ടീസ് ലഭിച്ചിരുന്നുവെങ്കിൽ താൻ നേരിട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുമായിരുന്നു. ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥ അല്ലാത്തതിനാലാണ് ഫോണുകൾ സ്വിച്ച് ഓഫാക്കിയത്. സുഹൃത്തുക്കളായ എസ്എഫ്‌ഐ പ്രവർത്തകർ നൽകിയ പിന്തുണയാണ് തന്നെയും കുടുംബത്തെയും തകർന്നുപോയ സാഹചര്യത്തിൽ നിലനിർത്തിയതെന്നും വിദ്യ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇതിനിടെ ഒളിവിൽ കഴിയുമ്പോൾ വിദ്യ പുതിയ സിം ആണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. സുഹൃത്തുക്കൾ വിവരങ്ങൾ കൈമാറിയത് ഈ നമ്പറിലേക്കാണ് എന്നും പോലീസ് സ്ഥിരീകരിച്ചു.
വിദ്യ ഒരു സുഹൃത്തിനൊപ്പം എടുത്ത സെൽഫിയാണ് ഒളിത്താവളം കണ്ടെത്താൻ പോലീസിന് സഹായമായത്. എന്നാൽ വിദ്യയെ ഒളിവിൽ താമസിപ്പിച്ചവർക്ക് എതിരെ കേസ് എടുക്കില്ലെന്നാണ് പോലീസ് പറയുന്നത്. ഗുരുതര കുറ്റം ചെയ്ത പ്രതിയല്ലത്തതിനാലാണ് കേസെടുക്കാത്തത് എന്നും അന്വേഷണ സംഘം പറയുന്നു. നേരത്തെ വിദ്യയെ അട്ടപ്പാടി കോളേജിലേക്ക് കാറിൽ എത്തിച്ച വ്യക്തിയെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തിയിരുന്നില്ല. അന്നും സമാനരീതിയിലായിരുന്നു പോലീസിന്റെ പ്രതികരണം. അതേസമയം, ചോദ്യം ചെയ്യലിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വിദ്യയെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിർജലീകരണം കാരണമാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്ന് ഡോക്ടർ അറിയിച്ചു.
Comments